തിരുവനന്തപുരം : മുസ്ളിങ്ങളുടെ ഇ മെയിൽ സർക്കാർ ചോർത്തുന്നു എന്ന വ്യാജ ആരോപണത്തിന് എതിരായ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു . പ്രമുഖ മാദ്ധ്യമ പ്രവർത്തകരുൾപ്പെടെ എട്ട് പേരാണ് പ്രതികൾ . ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആർ ജയശങ്കറാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്
പോലീസ് ഹൈ ടെക്ക് ക്രൈം എങ്ക്വയറി സെൽ എസ് ഐ ആയിരുന്ന ബിജു സലിം , ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസറായിരുന്ന ഡോ : ദസ്തക്കീർ , അഭിഭാഷകൻ ഷാനവാസ് എന്നിവരോടൊപ്പം പ്രമുഖരായ അഞ്ച് മാദ്ധ്യമ പ്രവർത്തകരും കേസിൽ പ്രതികളാണ് .
മാദ്ധ്യമം വാരികയുടെ ചീഫ് എഡിറ്റർ ഒ അബ്ദു റഹ്മാൻ , എഡിറ്റർ പി കെ പാറക്കടവ് , ഇന്ത്യാവിഷൻ ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന എം പി ബഷീർ , ചീഫ് റിപ്പോർട്ടർ മനു ഭരത് , പ്രത്യേക ലേഖകൻ വിജു വി നായർ എന്നീ മാദ്ധ്യമ പ്രവർത്തകരാണ് പ്രതികളായത് .
2012 ജനുവരി 23 ന്റെ മാദ്ധ്യമം ആഴ്ചപ്പതിപ്പിലാണ് സംഭ്രമജനകമായ രീതിയിൽ വാർത്ത വന്നത് . കേരളത്തിലെ മുസ്ലിങ്ങളെ ഒളിഞ്ഞു നോക്കുന്നു എന്ന വാദത്തോടെ നോട്ടപ്പുള്ളികൾ എന്ന തലക്കെട്ടിലായിരുന്നു ലേഖനം . സംഭവം വിവാദമായതോടെ സർക്കാർ അന്വേഷണത്തിനുത്തരവിടുകയായിരുന്നു . തുടർന്നാണ് പോലീസ് ഹൈ ടെക്ക് സെൽ എസ് ഐ ആയിരുന്ന ബിജു സലിം പിടിയിലായത് .
മതപരമായ വിഘടനമുണ്ടാക്കുക, മുസ്ലിം സമുദായത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുക തുടങ്ങിയ ഗൂഢ ഉദ്ദേശ്യങ്ങളായിരുന്നു പ്രതികൾക്കുണ്ടായിരുന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു.