ദുബായ്: യു എ ഇ യിലെ അജ്മാൻ, അലൈൻ എന്നിവിടങ്ങളിൽ നടത്തിയ വൻ മയക്കുമരുന്ന് വേട്ടയിൽ 8 ലക്ഷത്തോളം മയക്കു മരുന്ന് ഗുളികകൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തു. രാജ്യത്തിനകത്തും പുറത്തും മയക്കുമരുന്ന് ഗുളികകള്‍ വിപണനം നടത്താനുള്ള സംഘത്തിന്റെ ശ്രമം ആന്‍റി നാര്‍ക്കോട്ടിക്സ് ഫെഡറല്‍ ഡയറക്ടറേറ്റ് ജനറലിന്‍െറ നേതൃത്വത്തില്‍ നടത്തിയ കൃത്യമായ നീക്കങ്ങളിലൂടെ തകർക്കുകയായിരുന്നു.
ദുബായ്, അജ്മാന്‍, അബുദബി എന്നിവിടങ്ങളിലെ പൊലീസും മയക്കുമരുന്ന് വിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് 8 ലക്ഷത്തോളം വരുന്ന മയക്കു മരുന്ന് ഗുളികകൾ പിടിച്ചെടുത്തത് . സംഭവവുമായി ബന്ധപ്പെട്ട് അറബ് വംശജരായ 3 അംഗ സംഘത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് വന്‍ മയക്കുമരുന്ന് കടത്ത് നടക്കുന്നത് സംബന്ധിച്ച രഹസ്യ വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ആന്‍റി നാര്‍ക്കോട്ടിക്സ് ഫെഡറല്‍ ഡയറക്ടറേറ്റ് ജനറലിന് ലഭിച്ചതിനെ തുടര്‍ന്ന്, വിദഗ്ധരടങ്ങിയ പ്രത്യേക സംഘം രൂപവത്കരിക്കുകയും മയക്കുമരുന്ന് കടത്തുകാരുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയുമായിരുന്നുവെന്ന് അബൂദബി പൊലീസ് കുറ്റാന്വേഷണ വിഭാഗം മേധാവി കേണല്‍ ഡോ. റാശിദ് മുഹമ്മദ് ബുര്‍ശീദ് പറഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ദുബൈയിലെ അല്‍ഖൂസ് കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം എന്ന് വ്യക്തമായി. സംഘത്തിലെ രണ്ടു പേരെ അല്‍ഐനിലെ താമസ സ്ഥലത്ത് നിന്നും അജ്മാനിലെ അപ്പാര്‍ട്ട്മെന്‍റില്‍ നിന്നുമാണ് പടികൂടിയത്. അല്‍ഐനിൽ സംഘത്തിലെ മറ്റൊരാൾ താമസിച്ചിരുന്ന വില്ല പൊലീസ് റെയ്ഡ് ചെയ്യുന്നതിടെ രക്ഷപെട്ട ഇയാള്‍ അടുത്ത വീടിന്‍െറ മുകളിലെ വെള്ള ടാങ്കില്‍ ഒളിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് പിടിയിലായത്.
537 ബാഗുകളിലായും സംഘത്തിലെ ഒരാളുടെ വാഹനത്തിന്‍െറ രഹസ്യ അറയിൽ 160 കവറുകളിലായാണ് മയക്കുമരുന്ന് ഗുളികകള്‍ സൂക്ഷിച്ചിരുന്നത്. രാജ്യത്തിനകത്ത് വിപണനത്തിനും ഇന്ധന ടാങ്കറില്‍ ഒളിപ്പിച്ച് രാജ്യത്തിന്‍െറ പുറത്തേക്ക് കടത്താനും സംഘം പദ്ധതിയിട്ടിരുന്നതായി പോലീസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത മൂന്നംഗ സംഘത്തെ തുടർ നിയമ നടപടികള്‍ക്കായി കൈമാറിയിട്ടുണ്ട്.