തിരുവനന്തപുരം: സോളാര്‍ കമ്മീഷനില്‍ സരിത നല്കിയ മൊഴിയുടെയും തെളിവുകളുടെയും പേരില്‍ സര്‍ക്കാരിന് ഭീഷണിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നതെല്ലാം ആരോപണങ്ങള്‍ മാത്രമാണെന്നും ഇക്കാര്യം പരിശോധിക്കേണ്ടത് സോളാര്‍ കമ്മീഷന് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തമ്പാനൂര്‍ രവിയും ബെന്നി ബെഹനാനുമാണ് ആരോപണങ്ങളോട് പ്രതികരിക്കേണ്ടത്. അവര്‍ പ്രതികരിക്കുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യും. ഈ ആരോപണങ്ങളുടെ വിശ്വാസ്യത പരിശോധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കുമെങ്കില്‍ പിന്നെ എന്തിനാണ് പ്രതിപക്ഷം ഭയപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
2006 മുതല്‍ കേരളത്തില്‍ നടന്ന തട്ടിപ്പാണിത്. രാജ്യത്തെ ഏറ്റവും പ്രമുഖരായവരെയാണ് ഇതിനായി ഉപയോഗിച്ചത്. ശിക്ഷിക്കപ്പെട്ട ആളുകള്‍ പറയുന്നതിനാണ് എല്ലാവരും പ്രാധാന്യം കൊടുക്കുന്നതെന്നും തന്റെ മനസാക്ഷിയുടെ ശക്തിയാണ് ഇതില്‍ തന്നെ മുന്നോട്ട് നയിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സോളാര്‍ കേസില്‍ നിയമപരമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ ഒരു വീഴ്ചയെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ചാരക്കേസില്‍ കെ. കരുണാകരന് രാജിവെച്ചതില്‍ തനിക്ക് പങ്കില്ലെന്നും അതും സോളാര്‍ കേസുമായി കൂട്ടിക്കുഴയ്ക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ന് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട വ്യക്തിയാണല്ലോ താങ്കള്‍ എന്ന ചോദ്യത്തിന് അങ്ങനെ ഉണ്ടായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അന്നത്തെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ തന്നെയും കൂടി കാണിക്കണമെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഷയം മാറ്റുകയും ചെയ്തു.