ബെംഗളൂരു : ബെംഗളൂരുവിലെ ഹെസാർഘട്ടയിൽ ടാൻസാനിയൻ യുവതിക്ക് നേരേ ജനക്കൂട്ടത്തിന്റെ ആക്രമണം . യുവതിയെ നഗ്നയാക്കി തെരുവിലൂടെ നടത്തിക്കുകയും മർദ്ദിക്കുകയും ചെയ്തു . കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത് .
ഒരു സുഡാൻ പൗരൻ ഓടിച്ച കാറിടിച്ച് പ്രദേശവാസിയായ വൃദ്ധ മരിച്ചതിനെത്തുടർന്നാണ് ആക്രമണം ഉണ്ടായത് . ഈ അപകടത്തെത്തുടർന്ന് തിങ്ങിക്കൂടിയ ജനങ്ങൾക്കിടയിലേക്ക് തന്റെ സഹപാഠികൾക്കൊപ്പം വാഗൺ ആർ കാറിലെത്തിയ യുവതിയെ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു . സുഡാൻ പൗരന്റെ സുഹൃത്താണെന്ന് തെറ്റിദ്ധരിച്ചാണ് അക്രമമുണ്ടായത് .
യുവതിയെ കാറിൽ നിന്ന് പിടിച്ചിറക്കുകയും വിവസ്ത്രയായി റോഡിലൂടെ നടത്തിക്കുകയും ചെയ്തു . ഇത് തടയാനെത്തിയ യുവതിയുടെ കൂട്ടുകാരേയും ഉപദ്രവിച്ചു. യുവതിയെ രക്ഷിക്കാൻ ശ്രമിച്ച തദ്ദേശവാസിക്കും മർദ്ദനമേറ്റു. അക്രമത്തിലവശയായ യുവതി അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിക്കാൻ കൂട്ടാക്കിയില്ലെന്നും റിപ്പോർട്ടുകളുണ്ട്.
കർണാടകയിൽ നടന്ന അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധമുയർന്നു . സിദ്ധരാമയ്യ സർക്കാർ ക്രമസമാധാന പാലനത്തിൽ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു