സിറിയൻ സമാധാന ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചു. അലപ്പോയിൽ സിറിയൻ സർക്കാരിന്റെ പിന്തുണയോടെ വ്യോമാക്രമണം നടക്കുന്നെന്ന് ആരോപിച്ച് വിമതപക്ഷം ചർച്ചകളിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ, സമാധാന ശ്രമങ്ങൾ തുടരുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.
അഞ്ച് ദിവസം മുമ്പ് ജനീവയിൽ ആരംഭിച്ച സമാധാന ചർച്ചകളാണ് നിർത്തിവെച്ചത്. ഈ മാസം ഇരുപത്തി അഞ്ച് വരെ സമാധാന ചർച്ചകൾ നിർത്തിവയ്ക്കാനാണ് ഐക്യരാഷ്ട്രസഭയുടെ തീരുമാനം. വിമതകേന്ദ്രമായ അലപ്പോയിൽ റഷ്യയുടെ സഹായത്തോടെ സൈന്യം ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് വിമതപക്ഷമായ സിറിയൻ നാഷണൽ കൗൺസിൽ, ചർച്ചകളിൽ നിന്ന് പിന്മാറിയത്.
ആക്രമണം നിർത്തിവച്ച്, ചില മേഖലകളിൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചാൽ മാത്രമേ സമാധാന ചർച്ചകളിൽ പങ്കെടുക്കൂ എന്നാണ് വിമതരുടെ നിലപാട്. മുൻ ഇറ്റാലിയൻ വിദേശകാര്യ മന്ത്രിയും യുഎൻ ദൗത്യസംഘം തലവനുമായ സ്റ്റെഫാൻ ഡി മിസ്തൂരയാണ് ചർച്ചകൾ നിർത്തിവച്ചതായി അറിയിച്ചത്. എന്നാൽ ചർച്ചകൾ പരാജയപ്പെടില്ലെന്നും താൽക്കാലികമായാണ് ചർച്ചകൾ നിർത്തിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ റഷ്യൻ സൈന്യത്തിന്റെ സഹായത്തോടെ അലപ്പോയിൽ വ്യോമാക്രമണം നടക്കുന്നെന്ന് റിപ്പോർട്ടുകളുണ്ട്.