ബെംഗലൂരു: ബെംഗലൂരുവില്‍ ടാന്‍സാനിയന്‍ യുവതിക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. കൃത്യവിലോപം നടത്തിയതിന്റെ പേരിലാണ് നടപടി. വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിനും പൊലീസിനുമെതിരേ രൂക്ഷവിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് മുഖം രക്ഷിക്കാനായി പൊലീസുകാര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.
തന്നെ ജനക്കൂട്ടം മര്‍ദ്ദിക്കുമ്പോള്‍ പൊലീസ് നോക്കി നില്‍ക്കുകയായിരുന്നുവെന്ന് മര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ഥിനി ആരോപിച്ചിരുന്നു. വിദ്യാര്‍ഥിനിയെ നഗ്നയാക്കി നടത്തിയെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിച്ചതിന് പിന്നാലെയാണ് പൊലീസുകാര്‍ നോക്കി നില്‍ക്കുകയായിരുന്നെന്ന് വിദ്യാര്‍ഥിനി വ്യക്തമാക്കിയത്. ഒരു മാദ്ധ്യമത്തിന് നല്കിയ ടെലിഫോണ്‍ പ്രതികരണത്തിലാണ് പെണ്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ജനക്കൂട്ടം മര്‍ദ്ദിച്ചതായും പൊലീസ് അപ്പോഴും ഇടപെട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരേ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന് ബെംഗലൂരു പൊലീസ് കമ്മീഷണര്‍ എന്‍.എസ് മെഘാരിഖ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ ഇതുവരെ ഒന്‍പത് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഞായറാഴ്ച ഹെസാരഗട്ട റോഡിലായിരുന്നു സംഭവം നടന്നത്. ഒരു സൂഡാന്‍ പൗരന് ഓടിച്ച കാറിടിച്ച് പ്രദേശവാസിയായ ഒരു സ്ത്രീ മരിച്ചതിനെ തുടര്‍ന്നായിരുന്നു പ്രശ്നങ്ങള്‍
അര മണിക്കൂറിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം മറ്റൊരു വാഗണ്‍ ആര് കാറില്‍ ഇതുവഴിയെത്തിയ ടാന്‍സാനിയന്‍ വിദ്യാര്‍ഥിനിയെ രോഷാകുലരായ ജനക്കൂട്ടം കാറില്‍ നിന്ന് വലിച്ചിറക്കി അക്രമിക്കുകയായിരുന്നു. അപകടം വരുത്തിവെച്ച കാര്‍ ഓടിച്ച സുഡാന് പൗരന്റെ സുഹൃത്താണെന്ന് തെറ്റിദ്ധരിച്ചായിരുന്നു അക്രമം.
കര്‍ണാടകയിലെ നിയമവാഴ്ച തകര്‍ന്നതിന്റെ ഉദാഹരണമാണ് ഇത്തരം സംഭവങ്ങളെന്ന് ബിജെപി പ്രതികരിച്ചു. ഇത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കുമെന്നും ബിജെപി അഭിപ്രായപ്പെട്ടു. അതേസമയം പൊലീസ് പിടികൂടിയ പ്രതികളില്‍ ഒരാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന ആരോപണം യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണെന്നും സംഭവത്തെ വഴിതിരിച്ചുവിടാനാണെന്നും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി.