തെക്കെ അമേരിക്കൻ രാജ്യങ്ങളിൽ ഭീഷണി ഉയർത്തുന്ന സിക്ക വൈറസ്, നാഡീവ്യൂഹവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് കാരണമാകുമെന്ന് നിഗമനം. നാഡീവ്യൂഹത്തിലെ അസുഖം മൂലം മരിച്ചവർക്ക് സിക്ക വൈറസ് ബാധ ഉണ്ടായിരുന്നെന്ന് കൊളംബിയ സ്ഥിരീകരിച്ചു. അതേസമയം, കൂടുതൽ പഠനങ്ങളും അന്വേഷണങ്ങളും നടന്നക്കുകയാണെന്ന് കൊളംബിയൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊളംബിയയിൽ ഗിലിയൻ ബാരി സിൻഡ്രോം എന്ന ആപൂർവ്വ അസുഖം മൂലം മരിച്ച മൂന്നു പേർക്കും സിക്ക വൈറസ് ബാധ ഉണ്ടായിരുന്നു എന്നാണ് ആരോഗ്യ മന്ത്രാലയം കണ്ടെത്തിയത്. ശരീരത്തിന്റെ പ്രതിരോധ നഷ്ടപ്പെട്ട് നാഡീവ്യൂഹം തകരാറിലായാണ് ഗിലിയൻ ബാരി സിൻഡ്രോം ബാധിച്ചവർ മരിക്കുന്നത്. അതിനാൽ തന്നെ, സിക്ക വൈറസ് അസുഖത്തിന് കാരണമായി എന്ന നിഗമനത്തിൽ എത്തിച്ചേർന്നു. സിക്ക വൈറസും ഗിലിയൻ ബാരി സിൻഡ്രോമും തമ്മിലെ ബന്ധത്തെ കുറിച്ച് പഠനം പുരോഗമിക്കുകയാണെന്ന് കൊളംബിയൻ ആരോഗ്യ മന്ത്രി അലൻജാഡ്രോ ഗവേരിയ പറഞ്ഞു.
കൊളംബിയയിൽ 2000ത്തിലധികം ഗർഭിണികളിലാണ് സിക്ക സ്ഥിരീകരിച്ചിട്ടുള്ളത്. മൂത്രത്തിലും ഉമിനീരിലും സിക്ക വൈറസിനെ നേരത്തെ കണ്ടെത്തയിരുന്നു. എന്നാൽ ഇതിലൂടെ രോഗം പടരുമോ എന്നതിൽ സ്ഥിരീകരണമില്ല. അതേസമയം കൊതുകിലൂടെ മാത്രമല്ല ലൈംഗിക ബന്ധത്തിലൂടെയും സിക്ക പടരുമെന്ന് കണ്ടെത്തിയിരുന്നു.