കണ്ണൂർ : പ്രസിഡന്റായാൽ കണ്ണൂരിൽ പ്രവേശിക്കാമെന്ന ഉദ്ദേശ്യം കോടതി തടഞ്ഞതോടെ സി പി എം നേതാവ് കാരായി രാജൻ കണ്ണൂർ ജില്ലാ പ്രഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. രാജിക്കത്ത് പാർട്ടി ജില്ലാക്കമ്മിറ്റിക്ക് കൈമാറി.
ഫസൽ വധക്കേസിൽ പ്രധാന പ്രതിയായ രാജൻ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു . എന്നാൽ കോടതി ഈ ആവശ്യം പരിഗണിച്ചില്ല . ഇതിനെതുടർന്ന് കണ്ണൂരിൽ പ്രവേശിക്കാനുള്ള വഴി അടഞ്ഞതോടെയാണ് രാജി വയ്ക്കാനുള്ള തീരുമാനം ഉണ്ടായത് .
എൻ ഡി എഫ് പ്രവർത്തകനായ ഫസലിന്റെ കൊലപാതകത്തിൽ പങ്കുള്ള മറ്റൊരു പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർമാനാണ് . ചന്ദ്രശേഖരന്റെ കാര്യം പാർട്ടി ഏരിയ കമ്മിറ്റി തീരുമാനിക്കുമെന്നാണ് കരുതുന്നത് .
പ്രത്യേക അനുമതി വാങ്ങിയാണ് ഇരുവരും തെരഞ്ഞെടുപ്പിൽ മത്സരിച്ചത് . സി പി എം ശക്തികേന്ദ്രങ്ങളിൽ മത്സരിച്ച ഇരുവരും ജയിച്ചു വന്നതോടെ പ്രധാന സ്ഥാനം തന്നെ നൽകാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു . ഭരണഘടനാ സ്ഥാനം ചൂണ്ടിക്കാണിച്ച് ജാമ്യവ്യവസ്ഥയിൽ ഇളവ് നേടാനുള്ള കുറുക്കുവഴിയായിരുന്നു ഇത് . എന്നാൽ കോടതി ചുവപ്പ് കൊടി കാട്ടിയതോടെ കുറുക്കുവഴി അടയുകയായിരുന്നു .