ലഖ്നൗ : ഉത്തർപ്രദേശിൽ കോൺഗ്രസ് ദളിത് വിഭാഗത്തിന്റെ നേതാവിനെതിരെ ജില്ലാ പ്രസിഡന്റ് നടത്തിയ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം . കോൺഗ്രസ് ദളിത് സെൽ നേതാവ് ജതീന്ദർ ഗൗറിനെതിരെയാണ് ഗാസിയാബാദ് ജില്ലാ പ്രസിഡന്റ് ഓം പ്രകാശ് ശർമ്മ ജാതീയ പരാമർശം നടത്തിയത് .
ഗാസിയാബാദിലെ കോൺഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പിനെ കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിലാണ് ഗൗറിനെ അപമാനിച്ചത് . ദളിത് സെൽ നേതാവായ ഗൗറും പരിപാടിയിൽ പങ്കെടുക്കാനെത്തി . എന്നാൽ ഇത് നിന്നെപ്പോലെയുള്ളവർക്ക് വേണ്ടിയുള്ള യോഗമല്ലെന്ന് ജില്ലാ പ്രസിഡന്റ് ഗൗറിനോട് പറഞ്ഞു.
നിന്നെപ്പോലെയുള്ളവർ ഈ യോഗത്തിലിരിക്കുകയാണെങ്കിൽ പിന്നെ ഞങ്ങൾക്കെന്താണൊരു വിലയുള്ളതെന്നും ശർമ്മ ചോദിച്ചു . നിന്നെ ഈ യോഗത്തിൽ ആവശ്യമില്ലെന്നും തങ്ങളുടെ കാൽച്ചുവട്ടിലാണ് നിന്നെപ്പോലെയുള്ളവരുടെ സ്ഥാനമെന്നും ശർമ്മ പറഞ്ഞതായി ഗൗർ വ്യക്തമാക്കി .
ഈ ജാതിവിവേചനത്തിൽ മനം നൊന്ത് സോണിയ ഗാന്ധിക്ക് പരാതി അയച്ചിരിക്കുകയാണ് ജതീന്ദർ ഗൗർ . കൃത്യമായ നടപടിയുണ്ടായില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നും ഗൗർ കത്തിൽ എഴുതിയിട്ടുണ്ട് .
കോൺഗ്രസ് നേതാവിന്റെ ജാതീയമായ പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട് .