കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവെച്ചു. കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെയും ടി.വി രാജേഷിനെയും രക്ഷപെടുത്താന്‍ അന്വേഷണസംഘം ശ്രമിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പറഞ്ഞ കോടതി സിപിഎമ്മിനെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുകയും ചെയ്തു. സ്വയം പ്രഖ്യാപിത രാജാക്കന്മാര് ഉള്ള സ്ഥലത്ത് എങ്ങനെ നീതി നടപ്പാകുമെന്നായിരുന്നു വിധി പുറപ്പെടുവിക്കും മുന്‍പ് ജസ്റ്റീസ് കമാല്‍പാഷ നിരീക്ഷിച്ചത്. ഷുക്കൂറിന്റെ അമ്മ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
ഷുക്കൂറിന്റെ അമ്മയുടെ കണ്ണുനീര് കാണാതിരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ പിഴവ് പറ്റിയതായും വിലയിരുത്തി. പി. ജയരാജനെയും ടി.വി രാജേഷിനെയും രക്ഷിക്കാന്‍ ശ്രമം നടന്നു. അതുകൊണ്ടാണ് ഇരുവര്‍ക്കുമെതിരേ ഗൂഢാലോചനക്കുറ്റം പോലും ചുമത്താതെ പോയത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ഒരേ മുറിയില്‍ ഉണ്ടായിരുന്ന മറ്റ് നാല് പേരും ഗൂഢാലോചനയില്‍ പ്രതികളാകുകയും ഇവര്‍ മാത്രം എങ്ങനെ ഒഴിവാകുകയും ചെയ്തുവെന്ന് കോടതി ചോദിച്ചു.
ഗൂഢാലോചന അറിഞ്ഞിട്ടും വിലക്കിയില്ലെന്ന കുറ്റം മാത്രമാണ് പി. ജയരാജനും ടി.വി രാജേഷിനും എതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ 33,34 പ്രതികളാണ് ജയരാജനും ടി.വി രാജേഷും. 2012 ഫെബ്രുവരി 20 നാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സിപിഎം -ലീഗ് സംഘര്‍ഷം നിലനിന്ന പട്ടുവത്ത് സന്ദര്‍ശനത്തിനെത്തിയ പി. ജയരാജനെയും ടി.വി രാജേഷിനെയും ലീഗ് പ്രവര്‍ത്തകര്‍ തടയുകയും സംഘര്‍ഷമുണ്ടാകുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായിട്ടായിരുന്നു ഷുക്കൂറിനെ കൊലപ്പെടുത്തുന്നത്.
ഷുക്കൂറിനെ വളഞ്ഞുവെച്ച ശേഷം മൊബൈലില്‍ ചിത്രമെടുത്ത് പി. ജയരാജനും പാര്‍ട്ടി നേതാക്കള്‍ക്കും അയച്ചുകൊടുത്ത് ഉറപ്പിച്ച ശേഷമായിരുന്നു കൊലപാതകം നടത്തിയത്. പിടികൂടിയ ശേഷം ഷുക്കൂറിനെ വിചാരണ നടത്തിയെന്നും കേസിലെ സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. താലിബാന് രീതിയാണ് സിപിഎം നടപ്പാക്കിയതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. കേസില്‍ തലശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
നേരത്തെ ഷുക്കൂറിന്റെ അമ്മ അടക്കമുളളവര്‍ നല്കിയ പരാതികള്‍ പരിഗണിച്ച് കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാനാകില്ലെന്നായിരുന്നു സിബിഐ നല്കിയ മറുപടി. നേരത്തെ നടന്ന അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കോടതിക്ക് സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശിക്കാമെന്നും സിബിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.