മുംബൈ: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയില്‍ നിന്നും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. 2007 ല്‍ മുംബൈയില്‍ ലഷ്‌കര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും ദാദറിലെ സിദ്ധിവിനായക ക്ഷേത്രം ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കാന്‍ ലഷ്‌കര്‍ നേതാക്കള്‍ ചുമതലപ്പെടുത്തിയിരുന്നതായും ഹെഡ്്‌ലി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ടാഡ കോടതിയില്‍ വ്യക്തമാക്കി. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട രണ്ടാം ദിവസത്തെ വിചാരണയ്‌ക്കിടെയാണ് ഭീകര പ്രവര്‍ത്തനത്തിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഹെഡ്‌ലി നടത്തിയത്.
2007 നവംബറില്‍ പ്രതിരോധ ശാസ്ത്രജ്ഞരുടെ ഒരു യോഗം താജ് ഹോട്ടലില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നു. അതിനിടെ ആക്രമണം നടത്താനായിരുന്നു നീക്കമെന്നും ഹെഡ്്‌ലി പറഞ്ഞു. 2008 നവംബറില്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് രണ്ട് വട്ടം സമാനമായ രീതിയില്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നു. ഇതിനായി 2008 സെപ്തംബറില്‍ തീവ്രവാദികള്‍ എത്തിയെങ്കിലും ഇവര്‍ സഞ്ചരിച്ച ബോട്ട് അപകടത്തില്‍ പെടുകയായിരുന്നു. ലൈഫ് ജാക്കറ്റുകള്‍ ധരിച്ചിരുന്നതിനാല്‍ ബോട്ടിലുണ്ടായിരുന്നവര്‍ രക്ഷപെട്ടു. എന്നാല്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും നഷ്ടപ്പെട്ടു. പിന്നീട് ഒക്ടോബറിലും ആക്രമണത്തിന് നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടതായി ഹെഡ്്‌ലി പറഞ്ഞു.
താജ്് ഹോട്ടലിന് പുറമേ നാവിക വ്യോമസേനാ കേന്ദ്രങ്ങളും മഹാരാഷ്‌ട്ര പൊലീസ് ആസ്ഥാനവും ആക്രമിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. ഛത്രപതി ശിവജി ടെര്‍മിനസ് സ്റ്റേഷന്‍ ആദ്യം പട്ടികയില്‍ ഉണ്ടായിരുന്നില്ല. തീവ്രവാദികള്‍ക്ക് പുറത്ത് കടക്കാനുള്ള മാര്‍ഗമായി ഇവിടം ഉപയോഗിക്കാനായിരുന്നു ആദ്യ പദ്ധതിയെന്നും ഹെഡ്്‌ലി വെളിപ്പെടുത്തി. തന്റെ കൈവശം ഉണ്ടായിരുന്ന സോണി എറിക്‌സണ്‍ ഫോണ്‍ ഉപയോഗിച്ചാണ് ഇവിടങ്ങളിലെ ദൃശ്യങ്ങള്‍ നേരത്തെ റെക്കോര്‍ഡ് ചെയ്തതെന്നും ഹെഡ്‌ലി പറഞ്ഞു. പാക് ചാരസംഘടനയായ ഐഎസ്‌ഐയ്‌ക്ക് വേണ്ടിയാണ് താന്‍ ജോലി ചെയ്തിരുന്നതെന്നും പാകിസ്ഥാന്‍ സൈന്യത്തിലെ നിരവധി പേരുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും ഹെഡ്്‌ലി വെളിപ്പെടുത്തി.
ലഷ്‌കര്‍ നേതാവ് സാജിദ് മിര്‍ ആണ് ജിപിഎസ് സംവിധാനം നല്‍കിയത്. 2006 ല്‍ തനിക്ക് വേണ്ടി മുംബൈയില്‍ ഒരു ബിസിനസ് തുടങ്ങാന്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥനായ മേജര്‍ പാഷയും ലഷ്‌കര്‍ നേതാവ് സാജിദ് മിറും പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന് ശേഷമാണ് മുംബൈയിലെത്തി താന്‍ താജ്മഹല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് 2007 നവംബറില്‍ പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വെച്ച് ലഷ്‌കര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സാജിദ് മിറും അബു ഖാഫയും താനുമാണ് യോഗത്തില്‍ പങ്കെടുത്തത്. അതിലാണ് മുംബൈയിലെ ഭീകരാക്രമണം ആസൂത്രണം ചെയ്യപ്പെടുന്നത്. ഭാര്യ ഫൈസയുമൊത്ത് താജ് ഹോട്ടലില്‍ താമസിക്കവേയാണ് ഹോട്ടലിന്റെ രണ്ടാം നിലയില്‍ നിന്ന് താന്‍ സമീപപ്രദേശങ്ങള്‍ നിരീക്ഷിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത്.
ലഷ്‌കര്‍ കമാന്‍ഡര്‍ ഹഫീസ് സയ്യീദിനെയും ഓപ്പറേഷണല്‍ കമാന്‍ഡര്‍ ആയിരുന്ന സഖി ഉര്‍ റഹ്മാന്‍ ലഖ് വിയെയും പാകിസ്ഥാനില്‍ വെച്ച് കണ്ടിരുന്നതായും ഹെഡ്്‌ലി വെളിപ്പെടുത്തി. എന്തുകൊണ്ട് മുംബൈ ലക്ഷ്യമിട്ടുവെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ഹെഡ്്‌ലിയുടെ മറുപടി. സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ സൈന്യത്തില്‍ നിന്ന് ചാരന്‍മാരെ കണ്ടെത്തണമെന്നും ലഷ്‌കറിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നതായി ഹെഡ്്‌ലി വെളിപ്പെടുത്തി.
ഹെഡ്‌ലിയുടെ വെൡപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പുതിയ തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറും.