സിറിയൻ അഭയാർത്ഥി പ്രശ്നത്തിൽ ഐക്യരാഷ്ട്രസഭ ഇടപെടുന്നു. അരക്ഷിതാവസ്ഥയിൽ കഴിയുന്ന അഭയാർത്ഥികൾക്കായി തുർക്കി അതിർത്തി തുറന്നുകൊടുക്കണമെന്ന് യു.എൻ. ആവശ്യപ്പെട്ടു. സിറിയൻ ജനതയോട് അസദ് ഭരണകൂടം കാണിക്കുന്നത് കൊടും ക്രൂരതയാണെന്നും യുഎൻ കുറ്റപ്പെടുത്തി.
സിറിയയിൽ നിന്നുളള കുടിയേറ്റം തടയുന്നതിനുളള നടപടികളുമായി മുന്നോട്ടുപോകുമെന്ന് തുർക്കി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ. രാജ്യത്തെ അരക്ഷിതാവസ്ഥ മൂലം പലായനം ചെയ്യാൻ നിർബന്ധിതരാകുന്ന സിറിയൻ അഭയാർത്ഥികളോട് തുർക്കി അനുഭാവപൂർണ്ണമായ സമീപനം സ്വീകരിക്കണം.
ഇവർക്കായി തുർക്കി അതിർത്തി തുറന്നുകൊടുക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.
വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയയിലെ അലപ്പൊ നഗരത്തിൽ കഴിയുന്ന മൂന്നു ലക്ഷത്തോളം ജനങ്ങൾക്ക് മാനുഷിക പരിഗണനപോലും ലഭിക്കുന്നില്ല. ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാനാവശ്യങ്ങൾ അസദ് ഭരണകൂടം നിഷേധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ ആരോപിച്ചു. കൊടും ക്രൂരതയാണ് അസദ് ഭരണകൂടം സിറിയൻ ജനതയോട് കാണിക്കുന്നത്. ആഭ്യന്തര യുദ്ധം തുടർന്നാൽ കുടിയേറ്റം അതിരൂക്ഷമാകുമെന്നും യുഎൻ മുന്നറിയിപ്പ് നൽകി.
അതിനിടെ സിറിയയിൽ റഷ്യ നടത്തുന്ന ബോംബാക്രമണമാണ് സമാധാന ചർച്ചകൾക്ക് വിലങ്ങുതടിയെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറി അഭിപ്രായപ്പെട്ടു. റഷ്യക്കെതിരെ തുർക്കിയും ജർമ്മനിയും നേരത്തെ രംഗത്തെത്തിയിരുന്നു.