ന്യൂഡൽഹി : സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കന്മാർ തങ്ങൾക്ക് എതിരെ രാഷ്ട്രിയ ഗൂഢാലോചന നടത്തിയെന്ന പരാതിയുമായ് കേരള കോൺഗ്രസ് മാണി വിഭാഗം കോൺഗ്രസ് ഹൈക്കമാൻഡിനെ സമിപിച്ചു. . കെ.എം മാണിയ്ക്ക് എതിരെ ഗൂഢാലോചന നടത്തിയ വിഷയത്തിൽ കേരള കോൺഗ്രസ്സിന് നീതി ലഭ്യമാക്കണമെന്ന ആവശ്യമാണ് ജോസ് കെ മാണി കോൺഗ്രസ് ദേശീയ നേതാക്കളെ അറിയിച്ചത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ നിയമസഭ സീറ്റുകൾ ആവശ്യപ്പെടാനുള്ള സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമാണ് നടപടി.
തിങ്കളാഴ്ചയാണ് അഹമ്മദ് പട്ടേലിനെയും മുകുൾവാസ്നിക്കിനെയും കേരള കോൺഗ്രസ്സിന്റെ പരാതി ജോസ് കെ മാണി അറിയിച്ചത്. കോൺഗ്രസ് നേതാക്കളുടെ ഗൂഡാലോചനയുടെ ഫലമായി വലിയ രാഷ്ട്രീയ നഷ്ടങ്ങൾ പാർട്ടിയ്ക്ക് ഉണ്ടായി. ഗൂഢാലോചനയുടെ പിന്നിൽ കോൺഗ്രസ് നേതാക്കന്മാരാണ് എന്നത് കൊണ്ട് ഹൈക്കമാന്റിൽ നിന്ന് നീതി ലഭിയ്ക്കണം. അല്ലാത്ത പക്ഷം കടുത്ത തിരുമാനങ്ങൾ പാർട്ടി കൈക്കൊള്ളും. കോൺഗ്രസ് നേതാക്കളുമായ് നടത്തിയ കൂടിക്കാഴ്ചയെ ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും നീതി ലഭിയ്ക്കണം എന്നകാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി
നീതി എന്നത് കൊണ്ട് പ്രധാനമായും ഈ ഘട്ടത്തിൽ പാർട്ടി ഉദ്ദേശിക്കുന്നത് നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ലഭിയ്ക്കണം എന്നത് തന്നെയാണ്. രണ്ടാഴ്ചയ്ക്കകം കെ.എം.മാണി നേരിട്ട് തന്നെ കോൺഗ്രസ്സ് അദ്ധ്യക്ഷയെ കാണാൻ ഡൽഹിയിലെത്തുമെന്നാണ് റിപ്പോർട്ട്