ആഭ്യന്തര സംഘർഷം തുടരുന്ന സിറിയയിൽ മാർച്ച് ഒന്നുമുതൽ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചേക്കും. സിറിയയിൽ നിന്ന് കുടിയേറ്റം നിയന്ത്രണാതീതമായ സാഹചര്യത്തിലാണ് നടപടി. ഇതോടെ, ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിലുളള സിറിയൻ സമാധാന ചർച്ചകൾ പുനരാരംഭിക്കുമെന്നാണ് സൂചന.
സിറിയയിലെ അലേപ്പോയിൽ വ്യോമാക്രമണത്തെ തുടർന്ന് സിറിയൻ ജനത ഒന്നടങ്കം പലായനം ചെയ്യുന്ന സാഹചര്യത്തിലാണ് വെടിനിർത്തലിനെക്കുറിച്ച് ആലോചിക്കാൻ റഷ്യ നിർബന്ധിതരായത്. 50000രത്തോളം പേരാണ് കഴിഞ്ഞ ദിവസം മാത്രം സിറിയയിൽ നിന്ന് വിവിധ യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് കുടിയേറിയത്. മാർച്ച് ഒന്നുമുതൽ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചേക്കുമെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. കരാർ സംബന്ധിച്ച മറ്റ് വിവരങ്ങൾ റഷ്യ വെളിപ്പെടുത്തിയിട്ടില്ല.എന്നാൽ വെടിനിർത്തൽ ഉടൻ പ്രഖ്യാപിക്കണമെന്നാവശ്യവുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്.
റഷ്യ നിലപാട് മയപ്പെടുത്തിയതോടെ, മുടങ്ങിക്കിടന്ന സിറിയൻ സമാധാന ചർച്ചകൾക്ക് വഴിതെളിഞ്ഞിരിക്കുകയാണ്. ഇതിന് മുന്നോടിയായി റഷ്യ, അമേരിക്ക, സൗദി അറേബ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ മ്യൂണിക്കിൽ ഇന്ന് യോഗം ചേരും. ഫെബ്രുവരി 25ന് ജനീവയിൽ സിറിയൻ സമാധാന ചർച്ചകൾ പുനരാരംഭിക്കുമെന്നാണ് സൂചന. സിറിയയിൽ റഷ്യ നടത്തുന്ന വ്യോമാക്രമണമാണ് സമാധാന ചർച്ചകൾക്ക് വിലങ്ങുതടിയെന്ന് അമേരിക്കയടക്കമുളള പാശ്ചാത്യ രാഷ്ട്രങ്ങൾ ആരോപിച്ചിരുന്നു.