ന്യൂഡൽഹി : സിയാച്ചിനിൽ ഹിമപാതത്തിലകപ്പെട്ട് ആറാം ദിവസം ജീവനോടെ കണ്ടെത്തിയ ധീരസൈനികൻ ലാൻസ് നായിക് ഹനുമന്തപ്പ ഒടുവിൽ മരണത്തിന് കീഴടങ്ങി . ഡൽഹിയിലെ ആർ. ആർ ഹോസ്പിറ്റലിലായിരുന്നു അന്ത്യം
കരളും വൃക്കയും പ്രവർത്തന രഹിതമായതോടെ ഡോക്ടർമാരുടെ പ്രതീക്ഷ മങ്ങിയിരുന്നു . ന്യൂമോണിയ ഗുരുതരമായതോടെ എല്ലാ പ്രതീക്ഷകളും അവസാനിക്കുകയായിരുന്നു . പ്രവർത്തന രഹിതമായ ആന്തരാവയങ്ങൾ സാധാരണ നിലയിലേക്കെത്തിക്കാൻ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സാധിച്ചില്ല .
ഹനുമന്തപ്പയുടെ നില അതീവ ഗുരുതരമാണെന്ന മെഡിക്കൽ റിപ്പോർട്ട് രാവിലെ തന്നെ പുറത്തു വന്നിരുന്നു. രക്തം കട്ടപിടിച്ചത് തടയാൻ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഫലവത്താവുന്നില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു . കോമയുടെ അങ്ങേയറ്റത്തെ ഘട്ടത്തിലാണ് ഹനുമന്തപ്പയെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കിയിരുന്നു . തുടർന്നാണ് രാവിലെ 11. 45 ഓടെ മരണം സ്ഥിരീകരിച്ചത് .