ന്യൂഡൽഹി : നെറ്റ് ന്യൂട്രാലിറ്റി ഉറപ്പാക്കണമെന്ന ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിർദ്ദേശം വന്നതോടെ ഇന്ത്യയിലെ ഫ്രീബേസിക്സ് പദ്ധതി ഫേസ്ബുക്ക് പിൻവലിച്ചു. വ്യത്യസ്ത സൈറ്റുകൾക്ക് വ്യത്യസ്ത നിരക്കുകൾ ഏർപ്പെടുത്തുന്നതിനോടൊപ്പം അടിസ്ഥാനപരമായ ചിലത് മാത്രം സൗജന്യമായി നൽകാനുമുള്ള പദ്ധതിയായിരുന്നു ഫ്രീബേസിക്സ് . ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
റിലയൻസുമായി സഹകരിച്ചായിരുന്നു ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്സ് . എന്നാൽ ട്രായിയുടെ തീരുമാനം വന്നതോടെ സൗജന്യ സേവനത്തിൽ നിന്ന് റിലയൻസ് പിന്മാറി . വിവേചന പരമായ നിരക്കിൽ ഇന്റർനെറ്റ് സേവനം നൽകിയാൽ പ്രതിദിനം അൻപതിനായിരം രൂപ മുതൽ അൻപത് ലക്ഷം വരെ പിഴ ഈടാക്കുമെന്ന് ട്രായ് നിലപാടെടുത്തതോടെ പദ്ധതി അവസാനിപ്പിക്കാൻ ഫേസ്ബുക്കും തീരുമാനമെടുക്കുകയായിരുന്നു.
ട്രായിയുടെ തീരുമാനത്തിൽ ഫേസ്ബുക്ക് നിരാശ അറിയിച്ചിരുന്നു . ഇന്ത്യയുടെ കോളനിവിരുദ്ധത സാമ്പത്തിക മേഖലയ്ക്ക് ഭീഷണിയാണെന്നൊരു വിവാദ പരാമർശം ഫേസ്ബുക്ക് ബോർഡംഗം മാർക്ക് ആൻഡേഴ്സൺ നടത്തിയിരുന്നു . ഇതിൽ പ്രതിഷേധം ഉയർന്നതോടെ പരാമർശം പിൻ വലിച്ച് ആൻഡേഴ്സൺ മാപ്പു പറഞ്ഞു
ഇന്റർനെറ്റ് സമത്വവാദത്തെ മറികടക്കാൻ പരസ്യങ്ങൾക്കും മറ്റുമായി കോടിക്കണക്കിന് രൂപ ഫേസ്ബുക്ക് ചെലവഴിച്ചിരുന്നു . ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനത്തോടെ ഇതെല്ലാം വെള്ളത്തിൽ വരച്ച വരയാവുകയും ചെയ്തു .