തിരുവനന്തപുരം: കതിരൂര്‍ മനോജ് വധത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ പി. ജയരാജന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത് സിപിഎം നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ ജയരാജനെതിരായ കേസ് പാര്‍ട്ടിക്ക് മൊത്തമായി ദോഷം ചെയ്യുമെന്ന നിരീക്ഷണം പാര്‍ട്ടിക്കുളളില്‍ തന്നെ ഉയരുന്നുണ്ട്. കേസില്‍ ജയരാജന് പങ്കുണ്ടെന്ന സിബിഐയുടെ കണ്ടെത്തല്‍ പ്രഥമദൃഷ്ട്യാ അംഗീകരിക്കുന്നുവെന്ന ഹൈക്കോടതി പരാമര്‍ശവും പാര്‍ട്ടി നേതൃത്വത്തെ ആശങ്കയിലാക്കുന്നു.
അപ്പീല്‍ നല്‍കിയും ജാമ്യത്തിന് നീങ്ങിയും നടപടികള്‍ വൈകിപ്പിക്കാനുള്ള നീക്കവും പാളിയതോടെ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് പാര്‍ട്ടി. ഹൈക്കോടതി ജാമ്യം നിഷേധിച്ച ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഈ ആശങ്ക നിഴലിച്ചിരുന്നു. ജയരാജനെതിരായ കേസ് നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കിയെങ്കിലും ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ കോടിയേരി തയ്യാറായില്ല.
കേസിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നും സംസ്ഥാന സര്‍ക്കാരും സിബിഐയും ഒത്തുകളിക്കുകയാണെന്നും മറ്റുമുളള പതിവ് ആരോപണങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് കോടിയേരി ചെയ്തത്. കേസില്‍ ജയരാജനെതിരേ പ്രത്യക്ഷത്തില്‍ കുറ്റം കണ്ടുപിടിക്കാന്‍ കഴിയാത്തതിനാലാണ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടതെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഒരു കൂട്ടം നേതാക്കന്‍മാര്‍ പ്രചാരണരംഗത്തുണ്ടാകാന്‍ പാടില്ലെന്ന നയത്തിന്റെ ഭാഗമായിട്ടാണ് നീക്കമെന്നും കോടിയേരി പറഞ്ഞു.
ഐപിസിയും സിആര്‍പിസിയും അനുസരിച്ച് കൈകാര്യം ചെയ്യേണ്ട കേസില്‍ യുഎപിഎ ചേര്‍ക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഉള്‍പ്പെടെയുളള ദുര്‍ബ്ബലമായ വാദങ്ങളും കോടിയേരി നിരത്തി. യുഎപിഎ ചുമത്തിയതിന് കൃത്യമായ വിശദീകരണം ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയ്‌ക്ക് നല്‍കിയ മറുപടിയില്‍ സിബിഐ നല്‍കുന്നുണ്ട്. കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതി പരിശോധിച്ചിട്ടും ജാമ്യത്തിനുളള പഴുത് കണ്ടെത്താന്‍ കഴിയാതിരുന്നതും പാര്‍ട്ടിയുടെ ആശങ്ക ഇരട്ടിയാക്കുന്നു.
കേസില്‍ ജയരാജനെ സിബിഐ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ വരുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ വിഷയം സജീവചര്‍ച്ചയാകുകയും പാര്‍ട്ടിക്ക് തിരിച്ചടിയാകുകയും ചെയ്യും. ജയരാജന്‍ പ്രതിയായ അരിയില്‍ ഷുക്കൂര്‍ വധം സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് മനോജ് വധക്കേസില്‍ ജയരാജന് മുന്‍കൂര്‍ജാമ്യം നിഷേധിക്കുന്നതും. ടിപി വധക്കേസില്‍ സിബിഐ തുടരന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമായിരിക്കെ സംസ്ഥാനത്തെ രാഷ്്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട തുടര്‍ച്ചയായ നിയമക്കുരുക്കുകളായിരിക്കും വരുംനാളുകളില്‍ സിപിഎമ്മിനെ കാത്തിരിക്കുകയെന്ന് വ്യക്തം.