ആഭ്യന്തര സംഘർഷം കൊടുമ്പിരമ്പുന്ന സിറിയയിൽ താൽക്കാലിക വെടിനിർത്തലിന് ധാരണയായി. എന്നാൽ ഐഎസിനും അൽ നുസ്രക്കുമെതിരായ പോരാട്ടം തുടരുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറി പറഞ്ഞു.
ജനീവയിലെ സിറിയൻ സമാധാന ചർച്ചകൾക്ക് മുന്നോടിയായി മ്യൂണിക്കിൽ നടന്ന പ്രാരംഭ ചർച്ചകൾക്കൊടുവിലാണ് സിറിയയിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കാൻ ധാരണയായത്. റഷ്യ, അമേരിക്ക, സൗദി അറേബ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. ഈ നിമിഷം മുതൽ ശത്രുതയ്ക്ക് വിരാമം എന്നാണ് മാരത്തൺ ചർച്ചകൾക്ക് ശേഷം അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറി അഭിപ്രായപ്പെട്ടത്.
അരക്ഷിതാവസ്ഥയിലായ രാജ്യത്തെ ജനവാസ മേഖലയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കും. എന്നാൽ ഐഎസ്, അൽ നുസ്ര തുടങ്ങിയ ഭീകര സംഘടകൾക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും കെറി പറഞ്ഞു. വിമതരുടെ നിയന്ത്രണത്തിലുള്ള അലപ്പൊ നഗരത്തിൽ റഷ്യയുടെ പിന്തുണയോടെ സിറിയൻ സൈന്യം മുന്നേറുന്നതിനിടെയാണ് പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. റഷ്യ നടത്തുന്ന വ്യോമാക്രമണമാണ് സിറിയയിലെ സമാധാനത്തിന് പ്രധാന കാരണമെന്ന് പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്നു.