കണ്ണൂർ : കതിരൂർ മനോജ് വധക്കേസിൽ പ്രതിപട്ടികയിൽ പേരു ചേർക്കപ്പെട്ട സി പി എം ജില്ലാ സെക്രട്ടറി പി ജയരാജൻ കോടതിയിൽ കീഴടങ്ങി. തലശ്സേരി സെഷൻസ് കോടതിയിലാണ് ഇന്ന് രാവിലെ ജയരാജൻ കീഴടങ്ങിയത് . തന്നെ പ്രതിപ്പട്ടികയിൽ ചേർത്തതിനു പിന്നിൽ ഗൂഢാലോചയുണ്ടെന്ന് ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു .
കോടതിയിൽ ഹാജരായ ജയരാജനെ അടുത്ത മാർച്ച് 11 വരെ റിമാൻഡ് ചെയ്തു .
2014 സെപ്റ്റംബർ 1 നാണ് ആർ.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ഇളന്തോട്ടത്തിൽ മനോജിനെ സിപിഎം സംഘം ബോംബെറിഞ്ഞതിനു ശേഷം വെട്ടിക്കൊലപ്പെടുത്തിയത് . കണ്ണൂരിൽ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ ആർ.എസ്.എസ് പ്രവർത്തനം വ്യാപിപ്പിച്ചതിന് നേരത്തെ തന്നെ സിപിഎം നോട്ടമിട്ട ആളായിരുന്നു മനോജ് . അഞ്ചോളം പ്രാവശ്യം അദ്ദേഹത്തിനെതിരെ സി പി എം ആക്രമണം നടത്തിയിരുന്നു . ഒരിക്കൽ മനോജിനെ ആക്രമിക്കാനെത്തിയവർ ആളുമാറി സ്വന്തം സംഘത്തിലുള്ള സുരേന്ദ്രൻ എന്നയാളെ കൊലപ്പെടുത്തിയിരുന്നു .
1999 ൽ പി ജയരാജനു നേരെ നടന്ന ആക്രമണത്തിനു പിന്നിൽ മനോജാണെന്ന് സിപിഎം ആരോപിച്ചിരുന്നു . പതിനഞ്ച് വർഷങ്ങൾക്ക് ശേഷം മനോജിനെ വെട്ടിക്കൊലപ്പെടുത്തിയപ്പോൾ എത്രനാളായി കാത്തിരുന്ന വാർത്തയാണെന്നായിരുന്നു ജയരാജന്റെ മകൻ ജെയിൻ രാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് . ഇതും വലിയ വിവാദമായിരുന്നു .
യു എ പി എ ചുമത്തപ്പെട്ട കേസിൽ സിബിഐ അന്വേഷണമാരംഭിച്ചപ്പോൾ തന്നെ ജയരാജന്റെ പങ്ക് അന്വേഷണ വിധേയമാക്കിയിരുന്നു . അറസ്റ്റിലായ പ്രതികളുടെ മൊഴിയും മറ്റ് തെളിവുകളും കൂടിയായപ്പോൾ കണ്ണൂർ ജില്ലയിലെ കരുത്തനായ സി പി എം നേതാവിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പോലീസ് തീരുമാനിക്കുകയായിരുന്നു . അറസ്റ്റൊഴിവാക്കാൻ അവസാനം വരെ പോരാടിയെങ്കിലും ഹൈക്കോടതി മുൻ കൂർ ജാമ്യം തള്ളിയതോടെ ജയരാജൻ കീഴടങ്ങാൻ നിർബന്ധിതനാവുകയായിരുന്നു.
പി ജയരാജനല്ലാതെ മറ്റാർക്കും മനോജിനോട് വൈരാഗ്യമുണ്ടായിരുന്നില്ല, നിയമം എല്ലാവർക്കും ഒരുപോലെ, പ്രതിയുടെ പദവി ഒരു പ്രശ്നമല്ലെന്നും കോടതി പരാമർശം ഉണ്ടായിരുന്നു. ക്രൂരമായ കൊലപാതകമാണ്, കേസിൽ യുഎപിഎ നിലനില്‍ക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
ജയരാജനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു സിബിഐ ആവശ്യം. കതിരൂർ മനോജ് വധക്കേസിന്റെ ബുദ്ധികേന്ദ്രം ജയരാജനാണ്, കേസില്‍ ജയരാജന് നേരിട്ട് പങ്കുണ്ടെന്നും സിബിഐ ഹാജരാക്കിയ റിപ്പോര്‍ട്ടിൽ പരാമര്‍ശിച്ചിട്ടുണ്ട്. പല മൃഗിയ കൊലപാതകങ്ങളിലൂം ജയരാജന് പങ്കുണ്ടെന്ന പരാമര്‍ശവും സിബിഐ വ്യക്തമാക്കി.
നേരത്തെ തലശേരി സെഷന്‍സ് കോടതി മൂന്ന് തവണ ജയരാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.