ന്യൂഡൽഹി : മാതൃഭൂമിയെ അപമാനിക്കുന്നവർക്ക് മാപ്പില്ലെന്ന് കേന്ദ്രമാനവശേഷി വികസന വകുപ്പു മന്ത്രി സ്മൃതി ഇറാനി . അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ ദിനത്തോടനുബന്ധിച്ച് ഡൽഹി ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നടന്ന രാഷ്ട്രവിരുദ്ധ പരിപാടിയെപ്പറ്റി പ്രതികരിക്കുകയായിരുന്നു അവർ.
കഴിഞ്ഞ ഫെബ്രുവരി ഒൻപതിനായിരുന്നു രാജ്യത്തെ ഞെട്ടിച്ച പ്രതിഷേധം അരങ്ങേറിയത് . പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു കൊണ്ടും രാജ്യത്തിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചും കശ്മീരിനു സ്വാതന്ത്ര്യം ആവശ്യപ്പെട്ടും ജെ എൻ യുവിലെ ഇടതു വിദ്യാർത്ഥി സംഘടനയിൽ പെട്ട ആളുകളാണ് പ്രക്ഷോഭം നടത്തിയത് . ഓരോ അഫ്സൽ ഗുരുവിനെ കൊല്ലുമ്പോഴും വീടുകളിലെല്ലാം അഫസലുമാർ ഉണ്ടാകുമെന്നമുദ്രാവാക്യവും പ്രക്ഷോഭക്കാർ ഉയർത്തിയിരുന്നു
രാജ്യവിരുദ്ധ പ്രക്ഷോഭത്തെ എ ബി വി പി പ്രവർത്തകർ തടഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുത്തു . തുടർന്ന് പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവു വന്നത് . സംഭവം വിവാദമായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
രാഷ്ട്രവിരുദ്ധ പ്രവർത്തനങ്ങൾ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗും വ്യക്തമാക്കി . ശക്തമായ തീരുമാനമെടുക്കാൻ അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു . തുടർന്ന് രാജ്യദ്രോഹത്തിന് കേസ് ചാർജ്ജ് ചെയ്തിട്ടുണ്ട് . പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്ക് വേണ്ടി ക്യാമ്പസിൽ തെരച്ചിൽ ആരംഭിച്ചു . ഒരു വിദ്യാർത്ഥി സംഘടനാ നേതാവിനെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്