കണ്ണൂര്‍: കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ആശുപത്രിയിലേക്ക് മാറ്റിയത് സിപിഎം സ്വാധീനം ചെലുത്തിയെന്ന് ആക്ഷേപം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും ജില്ലാ ആശുപത്രിയിലുമുളള പാര്‍ട്ടി അനുഭാവികളായ ജീവനക്കാരെ സ്വാധീനിച്ച് ഇതിന് അനുകൂലമായ റിപ്പോര്‍ട്ട് ഉണ്ടാക്കുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്.
കീഴടങ്ങിയതിന് പിന്നാലെ തലശേരി സെഷന്‍സ് കോടതിയില്‍ ജയരാജന്റെ അഭിഭാഷകര്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും കോടതി നേരിട്ട് അനുമതി നല്കാന് തയ്യാറായില്ല. ഇക്കാര്യം ജയില്‍ സൂപ്രണ്ടിന്റെ വിവേചനാധികാരത്തിന് വിടുന്നതായിട്ടായിരുന്നു കോടതിയുടെ നിലപാട്. ഇതിന് ശേഷം ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ജില്ലാ ആശുപത്രിയില്‍ ജയരാജനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ഗുരുതരമായ പ്രശ്നങ്ങള്‍ ഉള്ളതായി ഇവിടെയും പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. ഫിസിയോതെറാപ്പി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുടങ്ങാതെ നോക്കണമെന്ന് മാത്രമായിരുന്നു നിര്‍ദ്ദേശം.
സെന്‍ട്രല്‍ ജയിലില്‍ എത്തിയപ്പോള്‍ ജയില്‍ ഡോക്ടര്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ജയരാജനെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചത്. ഹൃദയസംബന്ധമായ അസുഖം ഗുരുതരമാണെന്നാണ് ജയരാജന്റെ വാദം. കഴിഞ്ഞ 23 ദിവസമായി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നുവെന്നും ജയരാജന് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ രാവിലെ കോടതിയില്‍ കീഴടങ്ങാനെത്തിയ ജയരാജന്റെ ശരീരഭാഷയില്‍ അനാരോഗ്യം പ്രകടമായിരുന്നില്ല. മാത്രമല്ല ജയിലിന് പുറത്തും കോടതി വളപ്പിലും ഉണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകരെ ജയരാജന് കൈയ്യുയര്ത്തിയും മറ്റും ഊര്‍ജ്ജസ്വലനായി അഭിവാദ്യം ചെയ്യുന്നതും കാണാമായിരുന്നു. മാദ്ധ്യമങ്ങളോട് പ്രതികരിക്കാനും ജയരാജന് തയ്യാറായി. ഗുരുതരമായി ഹൃദ്രോഗമുള്ള ഒരാള്‍ക്ക് ഇത്ര ഊര്‍ജ്ജസ്വലനായി സംസാരിക്കാനോ പെരുമാറാനോ സാധ്യമല്ലെന്ന് ഹൃദ്രോഗ ചികിത്സാവിദഗ്ധര്‍ തന്നെ പറയുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളിലെ സിപിഎമ്മിന്റെ സ്വാധീനം നേരത്തെ പല സംഭവങ്ങളിലും മറനീക്കി പുറത്തുവന്നിട്ടുള്ളതാണ്. ഈ സ്വാധീനം ഉപയോഗിച്ചാണ് ജയില്‍ അധികൃതരെക്കൊണ്ട് ജയരാജന്റെ ആശുപത്രിവാസത്തിന് അനുകൂലമായ തീരുമാനമെടുപ്പിച്ചതെന്നാണ് ആക്ഷേപം ഉയരുന്നത്.
മനോജ് വധത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്നാണ് ജയരാജന് ആശുപത്രിയില്‍ അഡ്മിറ്റായത്. അസുഖം മറയാക്കി സിബിഐയുടെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപെടാനുളള തന്ത്രമാണിതെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. കേസില്‍ ജയരാജനെതിരെ ശക്തമായ തെളിവുകള്‍ സിബിഐ നിരത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. കേസിലെ തുടര്‍ നടപടികളിലും ഈ തെളിവുകള്‍ ജയരാജനെതിരേ ശക്തമായി തന്നെ നിലനില്ക്കും. ഈ സാഹചര്യത്തിലാണ് ആരോഗ്യാവസ്ഥയുടെ മറവില്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപെടാന്‍ ജയരാജന് ശ്രമിക്കുന്നതെന്നും നിയമവിദഗ്ധര്‍ പറയുന്നു. അതേസമയം ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഐ അടുത്ത ദിവസം തന്നെ കോടതിയെ സമീപിക്കും.