ബംഗലൂര്: സിയാച്ചിനില്‍ ഹിമപാതത്തില്‍ പെട്ട് മരിച്ച ലാന്‍സ് നായിക് ഹനുമന്തപ്പ കൊപ്പാഡിന് വീരോചിത വിട. കര്‍ണാടകയിലെ ധര്‍വാദ് ജില്ലയിലെ ബെത്താദൂര് ഗ്രാമത്തില്‍ പതിനായിരങ്ങളാണ് മഞ്ഞുപാളികള്‍ക്കിടയിലും ആശുപത്രിയിലും ജീവിതത്തോടും മരണത്തോടും പടവെട്ടി ഒടുവില്‍ വിധിക്ക് കീഴടങ്ങിയ ധീരസൈനികന് പ്രണാമം അര്‍പ്പിക്കാന്‍ എത്തിയത്.
ഇന്നലെ രാത്രി ഡല്‍ഹിയില്‍ നിന്ന് ഹൂബ്ലിയിലെത്തിച്ച മൃതദേഹം കര്‍ണാടക സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി സിദ്ധരാമയ്യ ഏറ്റുവാങ്ങി. രാവിലെ എട്ട് മണി മുതല്‍ 11 വരെ ഹൂബ്ലിയിലെ ജവഹര്‍ലാല്‍ നെഹ്്റു സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. ഹൂബ്ലി ഗവണ്മെന്റ് ഹൈസ്കൂളിലും പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം ഒരുക്കിയിരുന്നു. പിന്നീട് വിലാപയാത്രയായി 17 കിലോമീറ്റര്‍ അകലെയുളള ഹനുമന്തപ്പയുടെ വസതിയിലേക്ക് എത്തിച്ചു.
വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കായിരുന്നു ഹനുമന്തപ്പയുടെ വസതി സാക്ഷ്യം വഹിച്ചത്. ഒരു മണിയോടെ പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്കാരച്ചടങ്ങുകള്‍ ആരംഭിച്ചു. മൂന്ന് സേനാമേധാവികളും ഒരുമിച്ച് ലാന്‍സ് നായിക് ഹനുമന്തപ്പയ്ക്ക് അന്തിമോപചാരം അര്പ്പിക്കാനെത്തിയതും ശ്രദ്ധേയമായി.
ഹനുമന്തപ്പയുടെ ചിത്രം പതിച്ച് പൂമാല ചാര്‍ത്തിയ വലിയ ഫഌക്സ് ബോര്‍ഡുകളുമായിട്ടായിരുന്നു ആളുകള്‍ സംസ്കാര സ്ഥലത്ത് തടിച്ചുകൂടിയത്. ധീരസൈനികന് ഹനുമന്തപ്പയ്ക്കും ഭാരതമാതാവിനും നിര്‍ത്താതെ ജയ് വിളികള്‍ മുഴങ്ങിയ അന്തരീക്ഷത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
ഫെബ്രുവരി മൂന്നിന് സിയാച്ചിനിലുണ്ടായ ഹിമപാതത്തിലാണ് ഹനുമന്തപ്പയും ഒപ്പമുണ്ടായിരുന്ന പത്ത് സൈനികരും അപകടത്തില്‍ പെടുന്നത്. ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികര്‍ക്ക് ഹനുമന്തപ്പയെ കണ്ടെത്താനായത്. ജീവന്റെ തുടിപ്പുകള്‍ അവശേഷിച്ചിരുന്ന അദ്ദേഹത്തെ ഡല്‍ഹിയിലെ ആര്‍ആര്‍ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മൈനസ് 45 ഡിഗ്രി വരുന്ന കൊടുംതണുപ്പില്‍ ആറ് ദിവസങ്ങള്‍ മഞ്ഞുപാളികള്‍ക്കടിയില്‍ കഴിഞ്ഞ ഹനുമന്തപ്പയ്ക്ക് ഇതിന്റെ ആഘാതത്തില്‍ നിന്ന് തിരിച്ചുവരാനായില്ല. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒടുവില്‍ ആ ധീരസൈനികന് മരണത്തിന് കീഴടങ്ങുകയായിരുന്നു.