ന്യൂഡൽഹി : അഫ്സൽ അനുകൂലികളെ കാണാൻ ജെ എൻ യു വിലെത്തിയ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കൂക്കുവിളിയും കരിങ്കൊടിയും . അഫ്സൽ അനുകൂല പരിപാടി നടത്തിയതിന്റെ പേരിൽ അറസ്റ്റിലായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ജെ എൻ യുവിലെത്തിയ രാഹുൽ ഗാന്ധിയെ കൂക്കുവിളികളും കരിങ്കൊടികളുമായാണ് എ ബി വി പി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ എതിരേറ്റത് .
ജെ എൻ യുവിലെ അഭിപ്രായ സ്വാതന്ത്ര്യം തടയുന്നവരാണ് യഥാർത്ഥ ദേശദ്രോഹികളെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു . അഭിപ്രായം പറയുന്നവരെ അടിച്ചമർത്തുന്നവർ അവരെ കൂടുതൽ ശക്തരാക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 9 നാണ് ജെ എൻ യുവിൽ അഫ്സൽ ഗുരു അനുസ്മരണം നടന്നത് . അനുസ്മരണത്തിനെതിരെ എ ബി വി പി വൈസ് ചാൻസലർക്ക് പരാതി നൽകിയിരുന്നു . തുടർന്ന് പരിപാടിക്ക് അനുമതി നിഷേധിക്കപ്പെട്ടെങ്കിലും അനുസ്മരണം നടത്തുകയായിരുന്നു .
ഇതിനെതിരെ എ ബി വി പി രംഗത്തെത്തിയതോടെ സംഘർഷമുണ്ടായി . തുടർന്ന് ഭാരതത്തെ നശിപ്പിക്കും എന്നും ഓരോ വീടുകളിൽ നിന്നും അഫ്സൽ ഗുരു ജന്മമെടുക്കുമെന്നും അഫ്സൽ അനുകൂലികൾ മുദ്രാവാക്യം മുഴക്കി . കേരളത്തിനും ബംഗാളിനും കശ്മീരിനും സ്വാതന്ത്ര്യം കൊടുക്കണമെന്ന ആവശ്യവും ഉയർന്നു . പാകിസ്ഥാന് സിന്ദാബാദ് വിളികൾ പോലും ഉണ്ടായി .
രാജ്യവിരുദ്ധ ശക്തികളോട് ദാക്ഷിണ്യമില്ല എന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതോട് അഫ്സൽ അനുകൂലികൾക്ക് വേണ്ടി സംസാരിക്കാൻ ബിജെപി വിരുദ്ധ ശക്തികൾ രംഗത്തെത്തുകയായിരുന്നു . രാഹുലിനു മുന്നേ , സീതാറാം യച്ചൂരി , എ രാജ തുടങ്ങിയ ഇടതു നേതാക്കളും കോൺഗ്രസ് നേതാക്കളായ അജയ് മാക്കൻ ആനന്ദ് ശർമ തുടങ്ങിയവരും ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ എത്തിയിരുന്നു .