ബിന്ദു ഗോപൻ
ഒഎൻവിക്ക് അക്ഷരങ്ങൾ ശാർങ്‍ഗ പക്ഷികൾ ആയിരുന്നെങ്കിൽ വായനക്കാരന് അവ ഉപ്പ് പോലെ രുചി ഭദ്രമായിരുന്നു . ഭാവനകളെയും സ്വപ്നങ്ങളെയും കാഴ്ചകളെയും കേൾവികളെയും എല്ലാം കൃത്യമായ അക്ഷരങ്ങളുടെ അച്ചിൽ ഉരുക്കി ഒഴിച്ച് ആ കാവ്യേപാസകൻ ആസ്വാദകന് പകർന്നപ്പോൾ ആ നിറവിൽ അലിഞ്ഞു നിന്നത് എത്രയെത്ര ജനഹൃദയങ്ങളാണ് .
മനുഷ്യന്‍റെ വേദനകളെ പറയുന്നതിനൊപ്പം തന്നെ ഭൂമിയുടെ ദുരവസ്ഥയെക്കുറിച്ചും കവി ഉറക്കെപ്പാടി .ഭൈരവന്‍റെ തുടിയും കറുത്തപക്ഷിയുടെ പാട്ടുമെല്ലാം കാണാനായത് ആ കവി ഹൃദയത്തിൽ മനുഷ്യത്വത്തിന്‍റെ നനുത്ത സ്പർശം നിലനിന്നതു കൊണ്ടാണ് . തിരിച്ചറിയപ്പെടാതെ പോകുന്നവർക്കു വേണ്ടി വിയർപ്പിന്‍റെ ഉപ്പു രുചിക്കുവേണ്ടി ആ തൂലിക ശബ്ദിച്ചു കൊണ്ടേ ഇരുന്നു …
ഉപേക്ഷിക്കപ്പെട്ടിരുന്ന ചില വാക്കുകളെ പോലും കവി ആ തൂലികത്തുമ്പിലൂടെ പൂവ് പോലെ മൃദുലമാക്കി . അതിനുള്ള ഏറ്റവും നല്ല ഉദാഹരണമായിരുന്നു ‘വെറുതെ’ എന്ന പദം ..പല കവിതയിലും പാട്ടുകളിലും ആ വാക്കിന് അർത്ഥതലങ്ങൾ ഉണ്ടാകുന്നതിന് നാം സാക്ഷികളായി …
വെറുതെ മോഹിക്കുവാൻ മോഹം ആർക്കാണ് ഇല്ലാത്തത് ………….
ആ വാക്ക് വായനക്കാരനിൽ ചെലുത്തുന്ന മായികത എങ്ങനെയാണ് തിരസ്കരിക്കാനാകുക .. ?