വിശാഖപട്ടണം: ശ്രീലങ്കയ്ക്കെതിരായ ട്വന്റി – 20 ക്രിക്കറ്റ് പരന്പര ഇന്ത്യ സ്വന്തമാക്കി. വിശാഖപട്ടണത്ത് നടന്ന മൂന്നാം മത്സരത്തിൽ, ലങ്കയെ ഒൻപത് വിക്കറ്റിന് കീഴടക്കിയാണ് പരന്പര 2-1 ന് ഇന്ത്യ സ്വന്തമാക്കിയത്. നാലു വിക്കറ്റ് വീഴ്ത്തിയ ആർ. അശ്വിനാണ് കളിയിലേയും പരന്പരയിലേയും താരം.
ഏഷ്യാകപ്പിന് മുന്നോടിയായി നടന്ന പരന്പരയിൽ ഇന്ത്യക്ക് ഒൻപത് വിക്കറ്റിന്റെ ആധികാരിക ജയം. ഒപ്പം പരന്പര നേട്ടവും.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക 82 റൺസിന് കൂടാരം കയറി. ആദ്യ ഓവറിൽ ഓപ്പണർമാരെ വീഴ്ത്തി ആർ. അശ്വിനാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 21 റൺസ് എടുക്കുന്നതിനിടെ ലങ്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി.
എട്ട് റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ആർ. അശ്വിനാണ് ലങ്കൻ നിരയെ തകർത്തത്. ലങ്കൻ നിരയിൽ രണ്ടക്കം കണ്ടത് ദസുൻ ഷനകയും തിസാര പെരേരയും മാത്രം.
37 പന്ത് ബാക്കി വച്ച് ടീം ഇന്ത്യ വിജയതീരമണഞ്ഞു. 46 റൺസ് എടുത്ത ശിഖർ ധവാനും 22 റൺസ് എടുത്ത അജിങ്ക്യാ രഹാനെയും ഇന്ത്യൻ ജയം അനായാസമാക്കി.
ട്വന്റി 20 യിൽ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ ജയമാണിത്. പരന്പരയിൽ ഒൻപത് വിക്കറ്റ് വീഴ്ത്തിയ ആർ. അശ്വിനാണ് കളിയിലേയും പരന്പരയിലേയും താരം.