ദേശവിരുദ്ധ പ്രകടനത്തിനും മുദ്രാവാക്യങ്ങൾക്കും പിന്നാലെ ബംഗാളിലെ ജാദവ്പൂർ സർവ്വകലാശാലയിൽ ദേശവിരുദ്ധ പ്രകടനവും പോസ്റ്ററുകളും. കശ്മീരിനും മണിപ്പൂരിനും നാഗാലാന്‍റിനും ഇന്ത്യയിൽ നിന്ന് മോചനം വേണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളാണ് ഇന്നലെ സർവ്വകലാശാലയിൽ പ്രത്യക്ഷപ്പെട്ടത്. അതേസമയം, കോളേജിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ളെന്ന പ്രഖ്യാപനവുമായി എത്തിയ ഒരുസംഘം വിദ്യാർത്ഥികൾ പോസ്റ്ററുകളും ബാനറുകളും നശിപ്പിച്ചു.
കശ്മീരിനും മണിപ്പൂരിനും നാഗാലാന്‍റിനും മോചനം വേണമെന്നാവശ്യപ്പെടുന്ന പോസ്റ്ററുകൾ റാഡിക്കൽ എന്ന പേരിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേ സമയം ജാദവ്പൂർ സർവ്വകലാശാലയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ളെന്ന പ്രഖ്യാപനവുമായി ഒരു സംഘം വിദ്യർഥികൾ രംഗത്തെത്തി. ദേശീയ പതാകയുമേന്തി പ്രകടനം നടത്തിയ ഇവർ ദേശവിരുദ്ധ പോസ്റ്ററുകളും ബാനറുകളും നശിപ്പിച്ചു. നൂറുകണക്കിന് വിദ്യാർഥികളാണ് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ നടന്ന പ്രകടനത്തിന് അണിനിരന്നത്.
ജെ.എൻ.യു.വിലെ വിദ്യാർത്ഥി യൂണിയൻ നേതാവ് കനയ്യകുമാറിന്‍റെ അറസ്റ്റിനെതിരേ ജാദവ്പൂർ സർവ്വകലാശാലയിലെ ഇടത് വിദ്യാർഥി സംഘടനകൾ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ അഫ്സൽഗുരുവിനെയും എസ്.എ.ആർ. ഗിലാനിയെയും പ്രകീർത്തിച്ച് മുദ്രാവാക്യങ്ങൾ വിളിച്ചത് വിവാദമായിരുന്നു. കശ്മീരും മണിപ്പൂരും ഭാരതത്തിൽ നിന്ന് മോചനം ആവശ്യപ്പെടുന്നതായുള്ള മുദ്രാവാക്യങ്ങൾ കഴിഞ്ഞ ദിവസത്തെ പ്രകടനത്തിലും മുഴങ്ങിയിരുന്നു. എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ് സർവ്വകലാശാലയിൽ നിന്ന് ഗോൾ പാർക്കിലേക്ക് പ്രകടനം നടന്നത്.
ദേശവിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാൾ സർക്കാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്ന് സംഭവത്തെ അപലപിച്ച് സർവകലാശാല അധികൃതർ രംഗത്തെത്തി. കോളേജ് യൂണിയന് സംഭവവുമായി ബന്ധമില്ലെന്നും പുറത്ത് നിന്നുള്ള തീവ്ര കക്ഷികളാണ് പ്രക്ഷോഭത്തിന് പിന്നിലെന്നുമാണ് സർവകലാശാല വൈസ് ചാൻസലർ സുരഞ്ചൻ ദാസ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ജാദവ്പൂർ സർവ്വകലാശാല വീണ്ടും ദേശവിരുദ്ധപ്രവർത്തനത്തിന് വേദിയായിരിക്കുന്നത്.