തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡില്‍ നടന്ന അഴിമതികളുമായി ബന്ധപ്പെട്ട് സഹകരണമന്ത്രി സി.എന്‍ ബാലകൃഷ്ണനും കണ്‍സ്യൂമര്‍ഫെഡ് ഉന്നതര്‍ക്കുമെതിരേ ത്വരിത പരിശോധന നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകളിലെ വില്പനയ്ക്കായി വിദേശമദ്യം വാങ്ങുമ്പോള്‍ ലഭിച്ച ഇന്‍സെന്റീവ് തുക മന്ത്രിയുള്‍പ്പെടെയുളളവര്‍ പങ്കിട്ടെടുത്തുവെന്നും ത്രിവേണിക്ക് വേണ്ടി മൊബൈല്‍ വില്പന വാഹനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ജോര്‍ജ്ജ് വട്ടുകുളം നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
മന്ത്രിയെക്കൂടാതെ കണ്‍സ്യൂമര്‍ ഫെഡ് മുന്‍പ്രസിഡന്റ് ജോയ് തോമസ്, മുന്‍ എംഡി റെജി ജി നായര്‍, മുന്‍ ചീഫ് മാനേജര്‍ ജയകുമാര്‍ എന്നിവര്‍ക്കെതിരേയും അന്വേഷണം ഉണ്ടാകും. തിരുവനന്തപുരം പൂജപ്പുര നീതി വിതരണ കേന്ദ്രത്തില്‍ നടന്ന അഴിമതിയും അന്വേഷണ പരിധിയില്‍ വരും. ഏപ്രില്‍ നാലിനകം ത്വരിത പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
വിദേശമദ്യം വാങ്ങുമ്പോള്‍ ലഭിക്കുന്ന ഇന്‍സെന്റീവ് തുക കണക്കില്‍ ഉള്‍പ്പെടുത്താതെ നഷ്ടം വരുത്തിയെന്നാണ് ആരോപണം. അഞ്ച് വര്‍ഷത്തിനുള്ളില്‍ 28.81 കോടി രൂപയാണ് ഈ ഇനത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന് നഷ്ടം വന്നത്. ഇതില്‍ മന്ത്രിക്ക് അഞ്ച് കോടി ലഭിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ലഭിച്ച പണത്തില്‍ രണ്ട് കോടി രൂപ യുഡിഎഫ് തൃശൂര്‍ ജില്ലാ ചെയര്‍മാന്റെ വീട്ടില്‍ വെച്ച് കൈമാറുന്നത് കണ്ടുവെന്ന മന്ത്രിയുടെ മുന്‍ പി.എ ശേഖരന്റെ മൊഴി നിര്‍ണായകമാണെന്ന് വിലയിരുത്തിയാണ് കോടതി ത്വരിത അന്വേഷണത്തിന് ഉത്തരവിട്ടത്.
മൊബൈല്‍ ത്രിവേണി വാഹനങ്ങളുടെ പണികള്‍ മന്ത്രിയുടെ മണ്ഡലത്തിലെ വര്‍ക്ക്ഷോപ്പിലാണ് നടത്തിയത്. ഓരോ വാഹനത്തിന്റെ പണിക്കും മൂന്ന് ലക്ഷം രൂപ വീതമാണ് ബില്ലില്‍ അധികം ചേര്‍ത്തിരിക്കുന്നതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. 141 വാഹനങ്ങളാണ് വാങ്ങിയത്. കണ്‍സ്യൂമര്‍ ഫെഡില്‍ നിലവില്‍ വിവിധ അഴിമതികളിലായി ഇരുപതിലധികം ത്വരിത പരിശോധനകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയങ്ങള്‍ ഈ അന്വേഷണങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ അന്വേഷണം നടത്താന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ബാര്‍ കോഴയിലും സോളാര്‍ കേസിലും പുറത്തുവന്ന അഴിമതികള്‍ക്ക് പിന്നാലെയാണ് കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിയും യുഡിഎഫ് സര്‍ക്കാരിന് തലവേദനയാകുന്നത്.