കാഠ്മണ്ഡു: നേപ്പാളില്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുളള ശ്രമങ്ങള്‍ തുടരുന്നു. മോശം കാലാവസ്ഥ നീങ്ങിയാല്‍ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുളള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് നേപ്പാള്‍ സൈന്യം അറിയിച്ചു. ഇന്നലെയാണ് 23 പേരുമായി പൊഖറയില്‍ നിന്നും ജോംസമിലേക്ക് പോയ ചെറുവിമാനം മലനിരകളില്‍ തകര്‍ന്നത്.
20 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ ഒരാള്‍ ചൈന സ്വദേശിയും ഒരാള്‍ കുവൈറ്റ് സ്വദേശിയുമാണ്. മ്യാഗ്ദി ജില്ലയിലെ ഡനയിലാണ് വിമാനം തകര്‍ന്നു വീണതെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. ഹെലികോപ്ടറുകള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടേറിയ പ്രദേശമാണിതെന്ന് സൈന്യവും വ്യക്തമാക്കി. ഇന്നലെ വിമാന അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവെയ്ക്കുകയായിരുന്നു.
സമുദ്രനിരപ്പില്‍ നിന്ന് 13000 അടി ഉയരത്തിലായിരുന്നു വിമാനം തകര്‍ന്നുവീണത്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പറന്നുയര്‍ന്ന് 10 മിനിറ്റുകള്‍ക്ക് ശേഷം വിമാനത്തിന് എയര്‍ ട്രാഫിക് കണ്ട്രോള് റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.