ബെംഗലൂരു: കര്‍ണാടക സര്‍ക്കാരിനെതിരേ ബെംഗലൂരുവില്‍ കര്‍ഷകരുടെ പ്രതിഷേധം. വരള്‍ച്ചമൂലം പൊറുതിമുട്ടുന്ന കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആവശ്യത്തിന് സഹായം നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കാര്‍ഷിക മേഖലയായ വടക്കന്‍ ജില്ലകളില്‍ നിന്നും നിന്നും സംഘടിച്ചെത്തിയ കര്‍ഷകര്‍ ബെംഗലൂരു വിമാനത്താവളത്തിലേക്കുളള റോഡ് മൂന്ന് മണിക്കൂറോളം ഉപരോധിച്ചു. കര്‍ഷകരെ സഹായിക്കുന്നുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ പൊളളത്തരം കൂടിയാണ് സംസ്ഥാന സര്‍ക്കാരിനെതിരേ അരങ്ങേറിയ പ്രതിഷേധത്തിലൂടെ വ്യക്തമായത്.
ചിക്കബെല്ലപൂര്, കോലാര്‍, തുംകൂര്‍, ബെംഗലൂരു റൂറല്‍ ജില്ലകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ട്രാക്ടറിലും ലോറിയിലുമെത്തി നഗരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. വടക്കന്‍ മേഖലയിലെ 12 ജില്ലകള്‍ വരള്‍ച്ചാ ബാധിത ജില്ലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക ആവശ്യത്തിനുളള ജലദൗര്‍ലഭ്യത്തിന് സ്ഥിരപരിഹാരം വേണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം. കര്‍ണാടക നിയമസഭാ മന്ദിരം ഉപരോധിക്കാനായിരുന്നു കര്‍ഷകര്‍ എത്തിയത്. എന്നാല്‍ ഇവരെ നഗരത്തിനുളളിലേക്ക് കടത്തിവിടാതെ വിമാനത്താവളത്തിലേക്കുളള റോഡില്‍ പൊലീസ് തടയുകയായിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് വിഷയം വൈകിട്ട് കര്‍ണാടകയിലെ ഇരുസഭകളും ചര്‍ച്ച ചെയ്തു. ഏറെക്കാലമായി തടസപ്പെട്ടു കിടക്കുന്ന യെത്തിനഹോള് ജലസേചന പദ്ധതി നടപ്പിലാക്കണമെന്നായിരുന്നു കര്‍ഷകരുടെ പ്രധാന ആവശ്യം. പദ്ധതി നടപ്പിലാകുകയാണെങ്കില്‍ നേത്രാവതി നദിയില്‍ നിന്നും വരള്‍ച്ചാബാധിത ജില്ലകളിലേക്ക് വെള്ളമെത്തിക്കാനാകും. എന്നാല്‍ പരിസ്ഥിതിക്ക് ദോഷമാകുമെന്ന് പറഞ്ഞ് നദിയുടെ സമീപം താമസിക്കുന്നവര്‍ പദ്ധതിക്കെതിരേ രംഗത്തെത്തുകയായിരുന്നു.
വരള്‍ച്ചയും കാലവസ്ഥാമാറ്റവും കര്‍ണാടകയിലെ കര്‍ഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം ആയിരത്തിലധികം കര്‍ഷകരാണ് സംസ്ഥാനത്ത് ജീവനൊടുക്കിയത്. ഒരു ദശാബ്ദത്തിനുളളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇക്കുറി വരള്‍ച്ച കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കഠിനമാണെന്ന് കര്‍ഷകര്‍ തന്നെ പറയുന്നു.