കണ്ണൂര്‍: കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി. ജയരാജനെ കണ്ണൂര്‍ സെന്‍്ട്രല്‍ ജയിലില്‍ എത്തിച്ചു. രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും ജയരാജനെ ആംബുലന്‍സില്‍ ജയിലിലേക്ക് കൊണ്ടുപോയത്. ജയരാജനെ അല്പസമയത്തിനകം സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യം.
ഇന്നലെയാണ് ജയരാജനെ ചോദ്യം ചെയ്യാന്‍ കോടതി സിബിഐയ്ക്ക് അനുമതി നല്‍കിയത്. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് രാവിലെ 9 മണി മുതല്‍ വൈകിട്ട് ആറ് മണി വരെ ചോദ്യം ചെയ്യാനായിരുന്നു കോടതിയുടെ അനുമതി. ഇതനുസരിച്ചാണ് ജയരാജനെ ജയിലില്‍ എത്തിച്ചത്. ജയരാജനെ കൊണ്ടുവരുന്നത് അറിഞ്ഞ് ജയില്‍ പരിസരത്ത് നിരവധി സിപിഎം അനുയായികള്‍ തടിച്ചുകൂടിയിരുന്നു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി പൊലീസ് ശക്തമായ സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നേരത്തെ സിബിഐ രണ്ടാം വട്ടം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെയാണ് ജയരാജന് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവായത്. മുന്‍കൂര്‍ ജാമ്യത്തിനായി കോടതികളെ സമീപിച്ചെങ്കിലും ഇതും പ്രയോജനം കണ്ടില്ല. ഒടുവില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ജയരാജന് കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചെങ്കിലും ഇവിടെയെത്തിയതിന് പിന്നാലെ വീണ്ടും ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ആശുപത്രിയിലേക്ക് മാറുകയായിരുന്നു.
എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെയും തിരുവനന്തപുരം ശ്രീചിത്രയിലെയും ഡോക്ടര്‍മാരുടെ സംഘം നടത്തിയ പരിശോധനയില്‍ ജയരാജന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വീണ്ടും ജയിലില്‍ പ്രവേശിപ്പിച്ചതും ചോദ്യം ചെയ്യാന്‍ അനുമതി നല്കിയതും. കേസില്‍ ജയരാജനെതിരേ ശക്തമായ തെളിവാണ് സിബിഐയുടെ പക്കല്‍ ഉളളത്.
മനോജിനെ വധിക്കാന്‍ ആദ്യഗൂഢാലോചന നടന്നത് ജയരാജന്റെ കുടുംബക്ഷേത്രത്തിന് സമീപമാണെന്ന് ഉള്‍പ്പെടെയുളള മൊഴികള്‍ കേസില്‍ അറസ്റ്റിലായവര്‍ നല്‍കിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം മുഖ്യപ്രതി വിക്രമന് രക്ഷപെട്ടത് ജയരാജന് പ്രസിഡന്റായിരുന്ന സഹകരണ സംഘത്തിന്റെ വാഹനത്തിലായിരുന്നു.