കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ എളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന് വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് ജയരാജന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നാളെ ജയരാജനെ ചോദ്യം ചെയ്യാന്‍ സിബിഐ വിളിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ നല്‍കിയത്.
കഴിഞ്ഞ ബുധനാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജയരാജനോട് സിബിഐ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യകാരണങ്ങളാല്‍ അന്ന് ജയരാജന് ഒരാഴ്ച അവധി ചോദിക്കുകയായിരുന്നു. തുടര്‍ന്നാണ് നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ വീണ്ടും നോട്ടീസ് അയച്ചത്. അറസ്റ്റ് ഉണ്ടാകുമെന്ന ഭയത്തെ തുടര്‍ന്നാണ് ജയരാജന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതെന്നാണ് വിവരം. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ജയരാജന്റെ വാദം. അഭിഭാഷകനായ വിശ്വന് മുഖേനയാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
ആദ്യതവണ സിബിഐ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമ്പോഴും ജയരാജന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അന്ന് തലശ്ശേരി സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെയും ജയരാജന് സമീപിച്ചു. എന്നാല്‍ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ ഘട്ടത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.
ജൂണ്‍ രണ്ടിന് സിബിഐ സംഘം ജയരാജനെ തിരുവനന്തപുരത്തെ സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂറോളമാണ് ജയരാജനെ അന്ന് ചോദ്യം ചെയ്തത്. മനോജിനെ വധിക്കാന്‍ ആദ്യഗൂഢാലോചന നടന്നത് പി. ജയരാജന്റെ തറവാട് ക്ഷേത്രമായ കിഴക്കേ കതിരൂരിലെ പാറേക്കാവില്‍ വെച്ചാണെന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത നാല് സിപിഎം പ്രവര്‍ത്തകര്‍ നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
മനോജിന്റെ കൊലപാതകത്തിന് ശേഷം മുഖ്യപ്രതി വിക്രമന് രക്ഷപെട്ടത് ജയരാജന് പ്രസിഡന്റായിരുന്ന സഹകരണ സംഘത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിലായിരുന്നു. ഇത്തരത്തില്‍ ജയരാജനെതിരേ ശക്തമായ തെളിവുകളാണ് കേസുമായി ബന്ധപ്പെട്ട് ഉള്ളത്. അതുകൊണ്ടാണ് സിബിഐയുടെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപെടാന്‍ ജയരാജന് ഒളിച്ചുകളിക്കുന്നതെന്നും വിമര്‍ശനമുണ്ട്.