തലശ്ശേരി: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ എളന്തോട്ടത്തില്‍ മനോജ് വധവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തലശ്ശേരി സെഷന്‍സ് കോടതി 18 ലേക്ക് മാറ്റി. കേസില്‍ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്നാണ് ജയരാജന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
നേരത്തെയും സമാനമായ ജാമ്യാപേക്ഷയുമായി ജയരാജന് തലശ്ശേരി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസില്‍ പ്രതി ചേര്‍ക്കാത്തതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. എന്നാല്‍ മാറിയ സാഹചര്യത്തിലാണ് വീണ്ടും ഹര്‍ജി നല്‍കിയിരിക്കുന്നതെന്നാണ് ജയരാജന്റെ അഭിഭാഷകനായ കെ. വിശ്വന്റെ വാദം.
കേസില്‍ ജയരാജനെതിരേ ശക്തമായ തെളിവുകളാണ് സിബിഐയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അറസ്റ്റ് സാദ്ധ്യത ഒഴിവാക്കാനാണ് ജയരാജന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ ജയരാജന് നോട്ടീസ് നല്‍കിയിരുന്നു. സിബിഐയുടെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപെടാന്‍ കൂടിയാണ് ജയരാജന് കോടതിയെ സമീപിച്ചത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ തീര്‍പ്പനുസരിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നാണ് സിബിഐയ്ക്ക് നല്കിയ മറുപടിയില്‍ ജയരാജന് വ്യക്തമാക്കിയിരിക്കുന്നത്. ജൂണ്‍ രണ്ടിന് സിബിഐ സംഘം ജയരാജനെ തിരുവനന്തപുരത്തെ സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂറോളമാണ് ജയരാജനെ അന്ന് ചോദ്യം ചെയ്തത്.
മനോജിനെ വധിക്കാന്‍ ആദ്യഗൂഢാലോചന നടന്നത് പി. ജയരാജന്റെ തറവാട് ക്ഷേത്രമായ കിഴക്കേ കതിരൂരിലെ പാറേക്കാവില്‍ വെച്ചാണെന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത നാല് സിപിഎം പ്രവര്‍ത്തകര്‍ നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. മനോജിന്റെ കൊലപാതകത്തിന് ശേഷം മുഖ്യപ്രതി വിക്രമന് രക്ഷപെട്ടത് ജയരാജന് പ്രസിഡന്റായിരുന്ന സഹകരണ സംഘത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിലായിരുന്നു.