ന്യൂഡൽഹി : പിന്നാക്ക ജാതിക്കാരുടെ സംവരണാവകാശങ്ങൾ എടുത്തുകളയുമെന്ന പ്രചാരണങ്ങൾ പച്ച നുണയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ഈ സർക്കാർ അധികാരത്തിലെത്തിയത് മുതൽ ഇത്തരം നുണ പ്രചാരണങ്ങൾ നടക്കുന്നുണ്ട് . എന്നാൽ ഡോ . അംബേദ്കർ ഇപ്പോൾ പ്രത്യക്ഷപ്പെട്ട് എതിരു പറഞ്ഞാൽ പോലും പിന്നാക്ക ജാതിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി .
ഡൽഹിയിൽ അംബേദ്കർ ദേശീയ സ്മാരകത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ബിജെപി അധികാരത്തിലെത്തുമ്പോഴെല്ലാം ഈ നുണപ്രചാരണങ്ങൾ പതിവാണ് . അടൽ ജി അധികാരത്തിലേറിയപ്പോഴും ഇത്തരം പ്രചാരണങ്ങൾ നടന്നിരുന്നു . എന്നാൽ രണ്ടു വട്ടം അദ്ദേഹം അധികാരത്തിലിരുന്നെങ്കിലും സംവരണ നയത്തിൽ യാതൊരു മാറ്റവുമുണ്ടായില്ല .
മദ്ധ്യപ്രദേശിലും ഗുജറാത്തിലും മഹാരാഷ്ട്രയിലുമൊക്കെ ബിജെപി വർഷങ്ങളോളം അധികാരത്തിലിരുന്നിട്ടുണ്ട് . അവിടങ്ങളിലും ദളിത് സംവരണത്തിനെതിരെ യാതൊരു നിലപാടുകളും ഇന്നേവരെ സ്വീകരിച്ചിട്ടില്ല . രാഷ്ട്രീയ എതിരാളികൾ മനപൂർവ്വം പച്ച നുണകൾ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി . ഇത്തരം പ്രചാരണങ്ങൾ രാഷ്ട്രത്തെ സാമൂഹിക അന്തരീക്ഷത്തെ തകർക്കുന്നതാണെന്ന് ഇവർ മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
സർദാർ പട്ടേൽ രാഷ്ട്രത്തെ രാഷ്ട്രീയമായി ഒരുമിപ്പിച്ചപ്പോൾ സാമൂഹികമായ ഒരുമ നൽകിയത് ഡോ . അംബേദ്കറാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു . അംബേദ്കറെ ദളിതരുടെ മിശിഹയായി മാത്രം ഒതുക്കുന്നത് തെറ്റാണ് . അദ്ദേഹം പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങൾക്കും വേണ്ടിയാണ് നിലകൊണ്ടതെന്നും മോദി വ്യക്തമാക്കി.