അമേരിക്ക ക്യൂബ ബന്ധത്തിൽ ചരിത്രം കുറിച്ച് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോയുമായി കൂടിക്കാഴ്ച നടത്തി. ചരക്ക് നീക്കം പുനരാരംഭിക്കാൻ കൂടിക്കാഴ്ചയിൽ ധാരണയായി.
അമേരിക്ക ക്യൂബ ബന്ധത്തിലെ പുതിയ ദിനം എന്നാണ് അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ പ്രതികരിച്ചത്. ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഹവാനയിലെ ചരിത്ര കൂടിക്കാഴ്ചയിൽ വാണിജ്യ- മനുഷാവകാശ ലംഘനങ്ങളും ചർച്ചയായി. ക്യൂബൻ ചരക്ക് കപ്പലുകൾക്കുള്ള നിരോധനം നീക്കണമെന്നതാണ് കാസ്ട്രോയുടെ പ്രധാന ആവശ്യം.
ആവശ്യം പരിഗണിക്കുമെന്ന് പറഞ്ഞ ഒബാമ ഇത് എപ്പോഴാകും നടപ്പിലാക്കുക എന്ന് വ്യക്തമാക്കിയില്ല. അമേരിക്ക കൈവശപ്പെടുത്തിയ ഗോണ്ടിനാമോ ക്യൂബയ്ക്ക് വിട്ട് നൽകണമെന്നും കാസ്ട്രോ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ക്യൂബയിൽ കഴിയുന്ന രാഷ്ട്രീയ തടവുകാരുടെ മോചനത്തെ സംബന്ധിച്ച അമേരിക്കൻ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, അനധികൃതമായി ആരെയെങ്കിലും പാർപ്പിച്ചിട്ടുണ്ടെങ്കിൽ ഉടൻ വിട്ടയയ്ക്കുമെന്നായിരുന്നു കാസ്ട്രോയുടെ മറുപടി.
അഭിപ്രായ ഭിന്നതകൾ മാറ്റി നിർത്തി ഇരു രാജ്യങ്ങളുടെ മുന്നേറ്റത്തിനായി പ്രവർത്തിക്കാൻ ഒബാമ ആഹ്വാനം ചെയ്തു. ക്യൂബയിലെ വിമതരുമായി ഒബാമ ഇന്ന് കൂടിക്കാഴ്ച നടത്തും. 88 വർഷങ്ങൾക്ക് ശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ക്യൂബൻ മണ്ണിലെത്തിയത്.