ഹൈദരാബാദ് : ഹൈദരാബാദ് സർവകലാശാലയിൽ രോഹിത് വെമുല വിഷയത്തിൽ പ്രതിഷേധം നടത്തുന്ന വിദ്യാർത്ഥികൾ വിസിയുടെ ഓഫീസ് അടിച്ചു തകർത്തു. വിസി അപ്പാ റാവു നീണ്ട അവധിക്കു ശേഷം ജോലിയിൽ പ്രവേശിക്കാനെത്തിയതാണ് ഒരു സംഘം വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചത് .വിസിയുടെ ഓഫീസും ഉപകരണങ്ങളും അക്രമത്തിൽ തകർക്കപ്പെട്ടിട്ടുണ്ട്
എ ബി വി പി നേതാവിനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് അംബേദ്കർ സ്റ്റുഡന്റ് അസോസിയേഷൻ നേതാവായ രോഹിത് വെമുലയെയും മറ്റ് നേതാക്കളേയും കോളെജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയിരുന്നു . ഇതിനെതിരെ പ്രതിഷേധം നടന്നു വരുന്നതിനിടെയാണ് സംശയകരമായ സാഹചര്യത്തിൽ വെമുല ആത്മഹത്യ ചെയ്തത് .
വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള സംഘർഷത്തെ ദളിത് വിഷയമായി എടുത്തുകാട്ടിയാണ് കോൺഗ്രസും ഇടത് കക്ഷികളും പ്രതിഷേധം ആരംഭിച്ചത് . രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് കാരണമായത് ജാതി വിവേചനമല്ലാതിരിക്കെ കേന്ദ്രസർക്കാരിനെ ആക്രമിക്കാനുള്ള രാഷ്ട്രീയ ആയുധമായാണ് പ്രതിപക്ഷ കക്ഷികൾ ഈ വിഷയത്തെ ഉപയോഗിച്ചത് . വെമുലയുടെ ആത്മഹത്യക്കുറിപ്പിൽ സ്വന്തം സംഘടനയ്ക്കെതിരെ ഉണ്ടായ പരാമർശവും അത് വെട്ടിക്കളഞ്ഞതായി കാണപ്പെട്ടതും സംശയങ്ങൾ ഉയർത്തിയിരുന്നു .