തൃശ്ശുര്‍: വെടിക്കെട്ടും ആനകളുടെ എഴുന്നള്ളിപ്പും കുടമാറ്റവുമില്ലാതെ തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താന്‍ ദേവസ്വങ്ങളുടെ തീരുമാനം. വെടിക്കെട്ടുമായി ബന്ധപ്പെട്ട് ജില്ലാകളക്ടറുടെ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ ആനയെഴുന്നള്ളിപ്പിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പൂരം ചടങ്ങ് മാത്രമായി ചുരുക്കുവാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. പൂരം അട്ടിമറിച്ചതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാരോപിച്ച് ഇന്ന് തെക്കേ ഗോപുരനടയില്‍ ഉപവാസസമരം സംഘടിപ്പിക്കും.
ഇക്കുറി തൃശൂര്‍ പൂരം ചടങ്ങുകളില്‍ മാത്രം ഒതുങ്ങും. ആനകളുടെ എഴുന്നള്ളിപ്പും, കുടമാറ്റവും വെടിക്കെട്ടുമുണ്ടാവില്ല. ഒരു ആനപ്പുറത്ത് തിടമ്പേറ്റി പൂരം നടത്തും.
പരവൂര്‍ ദുരന്തപശ്ചാതലത്തില് രാത്രി വെടിക്കെട്ടിനേര്പ്പെടുത്തിയ നിരോധനത്തെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് ജില്ലാഭരണകൂടം പൂരം സംഘാടകര്‍ക്ക് മേല്‍ചാര്‍ത്തിയത്. ഇതിന് പിന്നാലെ പകല്‍ ആനയെഴുന്നള്ളിപ്പിന് മുഖ്യവനപാലകന്റെ നിയന്ത്രണവും വന്നു. കാലത്ത് 10 മുതല്‍ 5 മണിവരെ ആനയെഴുന്നള്ളിപ്പ് പാടില്ല, ആനകള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്റര്വേണം, ഒരാനെയെ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി എഴുന്നള്ളിക്കരുത്. ഇങ്ങിനെ നീളുന്നു നിയന്ത്രണങ്ങള്‍. ഇതോടെയാണ് പൂരത്തിന്റെ പൊലിമ അവസാനിപ്പിക്കാനുള്ള കടുത്ത തീരുമാനമെടുക്കാന്‍ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളെ പ്രേരിപ്പിച്ചത്.
ദുരന്തനിവാരണ വകുപ്പിന്റെ പേരില്‍ ജില്ലാകളക്ടര്‍ നല്കിയ ഉത്തരവില്‍ വെടിക്കെട്ടുപുരയുടെ താക്കോല്‍ തഹസില്‍ദാര്‍ക്ക് കൈമാറണമെന്ന നിര്‍ദ്ദേശത്തിനെതിരെയും ദേവസ്വംഭാരവാഹികള്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. തങ്ങളുടെ അമര്‍ഷം യോഗ ശേഷം മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചും ഭാരവാഹികള്‍ അറിയിച്ചു.