മുംബൈ: 2025 ഓടെ ഭാരതത്തിന്റെ തുറമുഖക്ഷമത 1,400 മില്യൺ ടണ്ണിൽ നിന്നും 3000 മില്യൺ ടണ്ണിലേക്കുയർത്തുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിന്റെ ആദ്യ മാരിടൈം ഇൻഡ്യ സമ്മിറ്റ് (MIS) മുംബൈയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലായി 5 പുതിയ തുറമുഖങ്ങൾ ആരംഭിക്കാനാണ് താൻ പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് നിരവധി തീരദേശസംസ്ഥാനങ്ങളുടെ ബഹുമുഖ വികസനത്തോടൊപ്പം ഉയർന്ന സാമ്പത്തിക പുരോഗതിക്കും കാരണമാകും. ഒരു ലക്ഷം കോടി രൂപ ചിലവു പ്രതീക്ഷിക്കുന്ന പദ്ധതിയിലേക്ക് മോദി നിക്ഷേപകരെ സ്വാഗതം ചെയ്തു. “സുരക്ഷിത നിക്ഷേപത്തിലേയ്ക്കുള്ള ശുഭയാത്രയ്ക്കുളള ഈയവസരം പാഴാക്കാതിരിക്കുക“; പ്രധാനമന്ത്രി നിക്ഷേപകരോട് പറഞ്ഞു. ‘കടൽ വഴി വരാനുള്ള ശരിയായ സമയമാണിത്, ഇവിടെയെത്തിയാൽ സുരക്ഷിതവും, തൃപ്തികരവുമായ ‘ബർത്ത്‘ ലഭിക്കുന്നതിന് വ്യക്തിപരമായി നിങ്ങളുടെ കൈ പിടിച്ച് ഞാനുണ്ടാവും‘ അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ ജല-ജലാശയ-നാവിക നയങ്ങളുടെയും ശിൽപിയാണ് ഡോ. ഭീം റാവു അംബേദ്ക്കറെന്ന്, അംബേദ്കറുടെ നൂറ്റിയിരുപത്തിയഞ്ചാം ജന്മദിനത്തിൽ അദ്ദേഹം അനുസ്മരിച്ചു.
കഴിഞ്ഞ 2 വർഷത്തിനുളളിൽ ഭാരതത്തിലെ പ്രധാന തുറമുഖങ്ങൾ 165 മില്യൺ ടൺ അധിക ചരക്കു വാഹകശേഷി കൈവരിച്ചിട്ടുണ്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ 2015-16ൽ തന്നെ 94 മില്യൺ അധികവാഹകശേഷി നേടിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതി 10 മില്യൺ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര ഗവർണർ കെ. വിദ്യാസാഗർ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ, ഐ.എം.ഒ സെക്രട്ടറി ജനറൽ കിറ്റാക്ക് ലിം തുടങ്ങിയവർ സന്നിഹിതരായിരുന്നു.