ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറുടെ ശുപാർശയെ തുടർന്ന് വിജയ് മല്യയുടെ പാസ്പോർട്ട് സസ്പെന്റ് ചെയ്തു. നിരവധി തവണ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനെത്തുടർന്നാണിത്. മല്യ വീഡിയോ കോൺഫറൻസിൽ ലഭ്യമാണെന്നും, ആകയാൽ മല്യയുടെ സാന്നിദ്ധ്യം ആവശ്യമില്ലെന്നും മല്യയുടെ അഭിഭാഷകർ വാദിച്ചു. എന്നാൽ രാജ്യസഭാംഗം കൂടിയായ മല്യയുടെ പാസ്സ്പോർട്ട് ഒരു മാസക്കാലത്തേക്ക് സർക്കാർ സസ്പെൻഡ് ചെയ്യുകയായിരുന്നു.
പാസ്പോർട്ട് അസാധുവാക്കാതിരിക്കാൻ മതിയായ കാരണമുണ്ടെങ്കിൽ ഒരാഴ്ചയ്‌ക്കുള്ളിൽ ബോധിപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. തുടരന്വേഷണവുമായി മല്യ സഹകരിക്കുന്നില്ലെന്ന കാരണത്താലാണ് പാസ്പോർട്ട് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ബാങ്കുകളുമായുള്ള സാമ്പത്തിക ഇടപാടു സംബന്ധിച്ച കേസിൽ നിയമനടപടികൾ പുരോഗമിച്ചു വരികയായിരുന്നു.