തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ, ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും, രണ്ടാം പ്രതി അനുശാന്തിക്ക് ജീവപര്യന്തവും. രണ്ടു പേർക്കും അൻപതു ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന നിരീക്ഷണത്തോടെ കേസിൽ വിധി പറഞ്ഞത്. കഴിഞ്ഞ ദിവസം പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. മാതൃത്വത്തിന് അപമാനമാണ് അനുശാന്തിയെന്ന് കോടതി പറഞ്ഞു. കേസിൽ മുഖ്യസാക്ഷിയായത് രണ്ടാം പ്രതിയായ അനുശാന്തിയുടെ ഭർത്താവ് ലിജേഷാണ്.
കാമുകനായ നിനോ മാത്യുവിനൊപ്പം ജീവിക്കാൻ ഭർതൃവീട്ടുകാരെ ഇല്ലായ്മ ചെയ്യണമെന്നു മനസ്സിലാക്കിയ പ്രതികൾ, അനുശാന്തിയുടെ മകളെയും, ഭർതൃമാതാവിനെയും കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് ലിജേഷിന് വെട്ടേറ്റിരുന്നുവെങ്കിലും രക്ഷപ്പെടുകയായിരുന്നു. അന്വേഷണസംഘത്തെ അഭിനന്ദിച്ച കോടതി, അതി ക്രൂരമായ കൊലപാതകമാണിതെന്നു നിരീക്ഷിച്ചു