തിരുവനന്തപുരം: കോട്ടയം ജില്ലാ കളക്ടറുടെയും, റവന്യൂ വകുപ്പിന്റെയും എതിർപ്പിനെ മറികടന്ന് മെത്രാൻ കായൽ നികത്താൻ അനുമതി കൊടുത്തതിനു പിന്നിൽ മുഖ്യമന്ത്രിയും, അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണുമാണെന്ന് തെളിയിക്കുന്ന രേഖകൾ മാദ്ധ്യമങ്ങൾക്കു ലഭിച്ചു. കായൽ നിലങ്ങൾ നികത്തപ്പെടുന്നതിന് നിയമതടസ്സങ്ങൾ നിലനിൽക്കുമ്പോഴാണ് ഇതെന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്.
2016 ഫെബ്രുവരി 19 ന് കായൽ നികത്തുന്നതിന് അനുമതി നൽകുന്നതു സംബന്ധിച്ച സാധുത പരിശോധിക്കാൻ മുഖ്യമന്ത്രിയും, ആഭ്യന്തരമന്ത്രിയും യോഗം ചേർന്നിരുന്നു. ഈ യോഗത്തിലും റവന്യൂ വകുപ്പ് അനുമതി കൊടുക്കാൻ പാടില്ലെന്നാണ് വാദിച്ചത്. എന്നാൽ ഈ യോഗത്തിന്റെ മിനുട്സിൽ കായൽ നികത്തുന്നതിന് തത്വത്തിൽ അനുമതി നൽകാമെന്നും, പരിസ്ഥിതി വകുപ്പിൽ നിന്നും മറ്റുമുള്ള അനുമതി വാങ്ങണമെന്നും സൂചിപ്പിച്ച് ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ഒപ്പിടുകയായിരുന്നു.
മെത്രാൻ കായൽ നികത്താൻ അനുമതി നൽകിയത് വൻ പ്രതിഷേധത്തിനും വിവാദത്തിനും വഴി വച്ചിരുന്നു.
ഭക്ഷ്യോത്പാദനത്തിലും, പാരിസ്ഥിതിക സന്തുലനത്തിലും നിർണ്ണായക പങ്കു വഹിക്കുന്നയിടമാണ് കായൽ നിലങ്ങൾ. അധികൃതരുടെ ഒത്താശയോടെ വ്യാപകമായ നിലം നികത്തലുകൾ നടക്കുന്നുണ്ടെന്ന് പരാതിയുണ്ട്. 40,000 ഹെക്ടറുകൾക്ക് മുകളിൽ നെൽകൃഷി ചെയ്തിരുന്ന കുട്ടനാടൻ പാടശേഖരങ്ങളിൽ ഇന്ന് 26000 ഹെക്ടറുകൾ മാത്രമാണ് കൃഷി ചെയ്യുന്നത്.