ശ്രീനഗർ: കശ്മീരിലെ ഹാൻഡ്വാരയിൽ, പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിലായി. ഹിലാൽ അഹമ്മദ് ബാണ്ഡെയാണ് അറസ്റ്റിലായത്. രണ്ടാമനു വേണ്ടി തിരച്ചിൽ തുടരുന്നു.
ഏപ്രിൽ പന്ത്രണ്ടിനായിരുന്നു സംഭവം. സ്കൂളിൽ നിന്നു വരും വഴി, ഒരു പൊതുശൗചാലയത്തിൽ പ്രവേശിച്ച പെൺകുട്ടിയെ രണ്ട് ആൺകുട്ടികൾ ചേർന്ന് ഉപദ്രവിക്കുകയായിരുന്നു.
സൈനികരാണ് ആക്രമിച്ചതെന്ന രീതിയിൽ വാർത്തകൾ വന്നത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. കുപ്വാര, ഹാൻഡ്വാര എന്നിവിടങ്ങളിൽ സൈന്യത്തിനും,പൊലീസിനും നേരേ ആക്രമണമുണ്ടാവുകയും, സംഘർഷം സമീപപ്രദേശത്തേക്കു വ്യാപിക്കുകയും ചെയ്തിരുന്നു. പ്രശ്നത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു.
എന്നാൽ, സൈനികരല്ല തന്നെ ഉപദ്രവിച്ചതെന്ന് പെൺകുട്ടി ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റിനു മുൻപിൽ മൊഴി നൽകുകയായിരുന്നു. പിടി കൂടിയ പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.