റായ്പൂർ: പളളിയിൽ പ്രാർത്ഥിക്കാനെന്ന പേരിലെത്തിയ രണ്ടുപേർ പാസ്റ്ററെ ആക്രമിച്ചു. ബൈബിളും, പളളിയിലെ മറ്റു വസ്തുക്കളും തീയിട്ടു കടന്നു കളഞ്ഞതായി പരാതി. പാസ്റ്ററുടെ ഗർഭിണിയായ ഭാര്യക്കും പരിക്കേറ്റു. ഛത്തിസ്ഗഡിലെ ബസ്താർ ജില്ലയിൽ പാർപ പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണു സംഭവം. പാസ്റ്റർ ദീൻബന്ധു സമേലിയുടെ പരാതിയിന്മേൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മറ്റൊരു ക്രൈസ്തവ വിഭാഗത്തിലെ അംഗങ്ങളെന്ന് തോന്നിച്ച ഇവർ, പളളിയിൽ കടന്നു വന്ന് പ്രാർത്ഥിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പളളിയിൽ പ്രവേശിച്ചതിനു ശേഷം ഇവർ പാസ്റ്ററെ കടന്നാക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കയ്യിൽ മൂർച്ചയുള്ള ആയുധമുണ്ടായിരുന്നെന്നും, പളളിവസ്തുക്കളിൽ ഇന്ധനമുപയോഗിച്ചാണിവർ തീയിട്ടതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ആരാധനാവസ്തുക്കൾ നശിപ്പിക്കുക, കൊളള നടത്തുക, അതിക്രമിച്ചു കടക്കുക, ഇന്ധനമുപയോഗിച്ച് തീ വച്ചു നശിപ്പിക്കുക, ബോധപൂർവ്വം ആക്രമിക്കുക, ആക്രമിക്കണമെന്ന ഉദ്ദേശത്തോടെ കടന്നു വരിക തുടങ്ങിയ വകുപ്പുകളുൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.