ന്യൂഡൽഹി: ഫൈവ് സ്റ്റാർ പദവിയ്ക്കായി ഹോട്ടലുകൾക്ക് ബാർ അനുവദിക്കുന്ന വിഷയത്തിൽ സംസ്ഥാനസർക്കാർ സുപ്രീം കോടതിയിൽ ബാറുടമകളുമായി ഒത്തു കളിച്ചു.
ഫൈവ് സ്റ്റാർ പദവിയുളള ഹോട്ടലുകൾക്ക് ബാർ നിർബന്ധമില്ലെന്ന വസ്തുത സുപ്രീം കോടതിയിൽ മറച്ചു വച്ചാണ് സംസ്ഥാനസർക്കാർ ഹോട്ടലുടമകളെ സഹായിച്ചത്.
ഫൈവ്സ്റ്റാർ ഹോട്ടലുകളിൽ, ബാർ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ അധികാരമേറ്റെടുത്ത് മാസങ്ങൾക്കുളളിൽ എൻ.ഡി.എ. സർക്കാർ തിരുത്തുകയായിരുന്നു.
ബാറുകൾ അനുവദിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തു നിന്നും ഏതാനും ഫൈവ്സ്റ്റാർ ഹോട്ടലുടമകൾ മാസങ്ങൾക്കു മുൻപേ സുപ്രീം കോടതിയെ സമീപിച്ചു. ഫൈവ് സ്റ്റാർ സൗകര്യങ്ങളുളള തങ്ങളുടെ ഹോട്ടലിന്, പഞ്ചനക്ഷത്ര പദവി ലഭിക്കുന്നതിനായി ബാർ അനുവദിക്കാൻ സംസ്ഥാനസർക്കാരിനോട് നിർദ്ദേശിക്കണമെന്നായിരുന്നു അപേക്ഷ. വിഷയത്തിൽ മറുപടിയറിയിച്ച സംസ്ഥാനസർക്കാർ, ഫൈവ്സ്റ്റാർ പദവി ലഭിക്കാൻ ബാർ വേണമെന്നത് കേന്ദ്ര നയത്തിലെ നിബന്ധനയാണെന്ന് സുപ്രീം കോടതിയെ അറിയിച്ചു.
അതായത്, വാസ്തവത്തിൽ കേന്ദ്രസർക്കാർ പ്രസ്തുത നയം തിരുത്തി എന്ന് വ്യക്തമാക്കി ബാർ അനുവദിക്കരുത് എന്ന് ആവശ്യപ്പെടാതെ സംസ്ഥാനസർക്കാർ ഒത്തു കളിക്കുകയായിരുന്നുവെന്ന് ചുരുക്കം.
സംസ്ഥാനസർക്കാർ ഫൈവ് സ്റ്റാർ പദവി ലഭിക്കാൻ ബാർ നിർബന്ധമാണെന്നറിയിച്ച പശ്ചാത്തലത്തിൽ സുപ്രീം കോടതി ഹോട്ടലുടമകൾക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ ശേഷം 2014 ഓഗസ്റ്റിലാണ് കേന്ദ്രം ഫൈവ്സ്റ്റാർ ഹോട്ടലുകളിൽ ബാർ നിർബന്ധമായും വേണമെന്ന വ്യവസ്ഥ തിരുത്തിയത്. ടൂറിസം മന്ത്രിമാരുടെ യോഗം വിളിച്ചു ചേർത്ത് എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രസർക്കാർ ഇക്കാര്യം അറിയിക്കുകയും ചെയ്തു. കേരളത്തിനെ പ്രതിനിധീകരിച്ച് ടൂറിസം മന്ത്രി എ.പി. അനിൽകുമാറും പ്രസ്തുത യോഗത്തിൽ പങ്കെടുത്തു.