ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചരണം അവസാന ഘട്ടത്തിലേക്ക്. നാളെ പരസ്യപ്രചരണം അവസാനിക്കും. 49മണ്ഡലങ്ങളാണ് തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകുന്നത്.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പിൽ 345 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. . നോർത്ത് പർഗാന, ഹൗറ ജില്ലകളിലെ മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച പോളിംഗ്. ഭരണകക്ഷിയായ ത്യണമുൽ കോൺഗ്രസും ബിജെപിയും 49 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ഇടത്-കോൺഗ്രസ് സഖ്യവും മത്സരരംഗത്ത് സജീവമാണ്. സിപിഎം അടക്കമുളള ഇടതുപാർട്ടികൾ 34 സീറ്റിലും കോൺഗ്രസ് 12 സീറ്റിലും പോരിനിറങ്ങുന്നു.
ആദ്യ മൂന്നുഘട്ടത്തെ പോലെ ദേശീയ നേതാക്കളെ മുൻ നിർത്തിയാണ് ബിജെപിയും കോൺഗ്രസും പ്രചാരണം നടത്തുന്നത്. വോട്ടെടുപ്പ് നടക്കുന്ന മേഖലയിലെ വിവിധ റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുളള പ്രമുഖ നേതാക്കൾ പങ്കെടുത്തു. മൂന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ തന്നെ മമത തോൽവി സമ്മതിച്ചതായി നരേന്ദ്ര മോദി പറഞ്ഞു.
മുഖ്യമന്ത്രി മമത ബാനർജിയെ കേന്ദ്രീകരിച്ച് തന്നെയാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണം പുരോഗമിക്കുന്നത്. കോൺഗ്രസിനായി രാഹുൽ ഗാന്ധിയും വിവിധ മണ്ഡങ്ങളിൽ പ്രചാരണത്തിനെത്തിയിരുന്നു.
മൂന്നാംഘട്ട വോട്ടെടുപ്പിനിടെ നടന്ന ആക്രമസംഭവങ്ങളെ അതീവ ഗൗരവത്തോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വീക്ഷിക്കുന്നത്. തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ കനത്ത സുരക്ഷ ഒരുക്കാനാണ് കമ്മീഷന്റെ നിർദ്ദേശം.