ന്യൂഡൽഹി: കൊടും വരൾച്ചയിൽ വലയുന്ന കർണ്ണാടകത്തിനും, പ്രളയബാധിത പ്രദേശങ്ങളായ പുതുച്ചേരിക്കും, അരുണാചൽ പ്രദേശിനുമായി കേന്ദ്രസർക്കാരിന്റെ 842 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.
ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് അദ്ധ്യക്ഷനായ ഉന്നതതല കമ്മറ്റിയാണ് തുക അനുവദിച്ചത്. കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി, കേന്ദ്ര കാർഷികമന്ത്രി രാധാമോഹൻ സിംഗ്, യൂണിയൻ ഹോം സെക്രട്ടറി രാജീവ് മെഹർഷി, ആഭ്യന്തര-കാർഷിക-ധനകാര്യവകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ കമ്മറ്റിയിൽ പങ്കെടുത്തു.
ഇതിൽ 723.23 കോടി രൂപ വരൾച്ചബാധിതപ്രദേശമായ കർണ്ണാടകത്തിനാണ് അനുവദിച്ചിരിക്കുന്നത്. 35.14 കോടി രൂപ പുതുച്ചേരിക്കും, 84.33 കോടി രൂപ അരുണാചൽപ്രദേശിനും അനുവദിച്ചു. അരുണാചൽ പ്രദേശിന് അനുവദിച്ച 84.33 കോടി രൂപയിൽ കേന്ദ്രസർക്കാർ പദ്ധതിയായ നാഷണൽ റൂറൽ ഡ്രിങ്കിംഗ് വാട്ടർ പ്രോഗ്രാമിലുൾപ്പെട്ട 18 കോടി രൂപയും ഉൾപ്പെടുന്നു.
മഹാരാഷ്ട്രയും, കർണ്ണാടകവുമുൾപ്പെടെ 10 സംസ്ഥാനങ്ങളെ വരൾച്ചാബാധിതപ്രദേശങ്ങളായി പ്രഘ്യാപിച്ചിട്ടുണ്ട്. പതിനായിരം കോടി രൂപയുടെ കേന്ദ്രധനസഹായം ഇതിനോടകം ഈ സംസ്ഥാനങ്ങൾക്ക് നൽകിക്കഴിഞ്ഞു.
2015 ഡിസംബറിലാണ് അതിവർഷത്തെത്തുടർന്ന് പുതുച്ചേരിയിൽ പ്രളയം ബാധിച്ചത്. അതേ വർഷം തന്നെയാണ് അരുണാചൽപ്രദേശിലും പ്രളയമുണ്ടായത്.