തിരുവനന്തപുരം: വേനൽക്കാലത്ത് കുപ്പിവെളളം വാങ്ങുന്നവർ സൂക്ഷിക്കുക. വിപണിയിൽ ലഭ്യമാകുന്ന പല കുപ്പിവെളളവും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നവയല്ലെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അനുപമ മുന്നറിയിപ്പു നൽകുന്നു. കുടിവെളളം ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്നതിന് ലൈസൻസ് ആവശ്യമാണ്. എന്നാൽ പല കുപ്പികളിലും ലൈസൻസിനു പകരം രജിസ്ട്രേഷൻ നമ്പരായിരിക്കും പതിച്ചിട്ടുണ്ടാവുക.
പല കമ്പനികളും കിണറ്റിൽ നിന്നോ, മറ്റു ജലസ്രോതസ്സുകളിൽ നിന്നോ ശേഖരിക്കുന്ന വെളളം ശുദ്ധീകരണപ്രക്രിയകൾക്കു വിധേയമാക്കാതെ നേരിട്ട് കുപ്പികളിൽ നിറച്ച് വിപണിയിലെത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കഴിവതും തിളപ്പിച്ചാറിയ വെളളം സ്വയം കയ്യിൽ കരുതുന്നതു തന്നെയാണുത്തമമെന്നും മാദ്ധ്യമത്തിനു നൽകിയ വിശദീകരണത്തിൽ അനുപമ പറയുന്നു.
വേനൽക്കാലത്ത് ജലജന്യരോഗങ്ങൾ പടർന്നു പിടിക്കാൻ സാദ്ധ്യതയുള്ളതിനാൽ കുപ്പിവെളളം വാങ്ങുന്നവർ കരുതലോടെ വാങ്ങണമെന്നും അനുപമ ഓർമ്മിപ്പിച്ചു.