അലിഗഡ് മുസ്ളിം സർവകലാശാലയിൽ വിദ്യാർത്ഥികൾ തമ്മിൽ വെടിവെപ്പ് : ഒരാൾ കൊല്ലപ്പെട്ടു
അലിഗഡ് : അലിഗഡ് മുസ്ളിം സർവകലാശാലയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു . ഇരുവിഭാഗങ്ങൾ തമ്മിൽ ഇന്നലെ രാത്രി ആരംഭിച്ച സംഘർഷത്തിന്റെ ഭാഗമായുണ്ടായ വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത് .
അസംഗഡിൽ നിന്നും സംഭാലിൽ നിന്നുമുള്ള രണ്ട് സംഘങ്ങൾ തമ്മിലാണ് സംഘർഷം ഉടലെടുത്തത്. തുടർന്ന് രാത്രി 11 മണിയോടെ മൊഹ്സിൻ എന്ന വിദ്യാർത്ഥിയുടെ ഹോസ്റ്റൽ മുറി അഗ്നിക്കിരയായി. പ്രോക്ടേഴ്സ് ഓഫീസിൽ പരാതി നൽകാനെത്തിയ മൊഹ്സിനേയും സംഘത്തേയും മറു വിഭാഗം ആക്രമിക്കുകയായിരുന്നു.
ഇതിനെത്തുടർന്നാണ് ഗാസിപ്പൂർ സ്വദേശിയായ മെഹ്താബ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. മെഡിക്കൽ കോളെജ് ക്യാമ്പസിൽ വച്ചും ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായതായി റിപ്പോർട്ടുകളുണ്ട് . രാത്രി രാണ്ടുമണിയോടെ പ്രോക്ടർ ഓഫീസ് വിദ്യാർത്ഥികൾ അഗ്നിക്കിരയാക്കി. ഫർണിച്ചറുകളും മറ്റ് സുപ്രധാന രേഖകളും കത്തിച്ചു.
തുടർന്ന് കൂടുതൽ പോലീസ് സംഘമെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത് .