ന്യൂയോർക്ക് : ആഭ്യന്തര സംഘർഷം തുടരുന്ന സിറിയയിൽ കരസേനയെ അയയ്ക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ. സിറിയൻ പ്രശ്നങ്ങൾക്ക് സൈനിക നടപടി കൊണ്ട് മാത്രം പരിഹാരം കണ്ടെത്താനാകില്ലെന്ന് ഒബാമ പറഞ്ഞു. ഐഎസ് ഭീകരരെ ഉമൂലനം ചെയ്യാൻ, സമയം ആവശ്യമാണെന്നും അത് തന്റെ ഭരണകാലത്തിനിടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഒബാമ അഭിപ്രായപ്പെട്ടു.
ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ നിലപാട് വ്യക്തമാക്കിയത്. സിറയയിൽ നടക്കുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാൻ യുഎസ് സൈന്യത്തിന് സാധിക്കില്ല .തങ്ങൾക്ക് സംഭവിച്ച വലിയ തെറ്റുകളിൽ ഒന്നാണ് സിറിയയിലേക്ക് യുദ്ധവിമാനങ്ങൾ അയച്ചതെന്നും പ്രസിഡന്റ് പറഞ്ഞു.
ലോക സമാധാനത്തിന് ഭീഷണി സൃഷ്ടിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിനെ ഉൻമൂലനം ചെയ്യാൻ, അമേരിക്ക അടക്കമുളള പാശ്ചാത്യ രാഷ്ട്രങ്ങൾക്ക് സമയം ആവശ്യമാണ്. തന്റെ ഭരണകാലത്തിനിടയിൽ ഇത് സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഒബാമ സമ്മതിച്ചു.
മൂന്ന് ദിവസത്തെ ബ്രിട്ടൺ സന്ദർശനത്തിനിടെയാണ് സിറിയയിലെ നിലപാടിനെ കുറിച്ച് ഒബാമ സംസാരിച്ചത്. സിറിയയിലേത് ഹൃദയഭേദകമായ കാഴ്ച്ചയാണെന്നും ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ ലളിതമായ നടപടികൾ ഒന്നും ഇല്ലെന്നും ബരാക്ക് ഒബാമ വ്യക്തമാക്കി.