ന്യൂഡൽഹി: ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന ഗാന്ധിജിയുടെ പ്രസിദ്ധമായ വാചകങ്ങളെ അന്വർത്ഥമാക്കിക്കൊണ്ട് ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിന് പ്രധാനമന്ത്രി മോദിയുടെ പ്രഭാഷണം ശ്രദ്ധേയമായി.
ഭാരതം ഡൽഹിയിലല്ല, അത് ഗ്രാമങ്ങളിലാണ്. സ്വാതന്ത്ര്യാനന്തരം ഇത്ര കാലം കഴിഞ്ഞിട്ടും, ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം ഇന്നും കുറയാതെ തുടരുകയാണ്. ഗ്രാമങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം മഹാത്മാഗാന്ധിയുടെ സ്വപ്നമായിരുന്നു. അതു പൂർത്തീകരിക്കാൻ ഇനിയും നമുക്കായിട്ടില്ല. ശൗചാലയങ്ങൾ ആവശ്യത്തിനു നിർമ്മിക്കാൻ വനിതാ അംഗങ്ങൾ മുൻകൈ എടുക്കണം. എല്ലാ ജനപ്രതിനിധികളും തങ്ങളുടെ ഭരണകാലത്ത് ഗ്രാമവികസനത്തിനു വേണ്ടി എന്തെങ്കിലുമൊന്ന് ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തണം.
1993 ഏപ്രിൽ 24 നാണ് പഞ്ചായത്തീരാജ് നിയമം പ്രാബല്യത്തിൽ വന്നത്. ഭരണഘടനയുടെ എഴുപത്തിമൂന്നാം ഭേദഗതിയിലൂടെയാണ് ഇതു നിലവിൽ വന്നത്. 2010 മുതൽ ദേശീയ പഞ്ചായത്തീരാജ് ദിനമായി ഡൽഹിയിൽ ആചരിച്ചു വന്ന ഈ ആഘോഷം ഈ വർഷം ഏപ്രിൽ 21 മുതൽ 24 വരെ ദേശീയതലത്തിൽ ഗ്രാമസഭകൾ സമ്മേളിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിയമസഭാതെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലായിടത്തും ആഘോഷിക്കുകയാണ്. ഗ്രാമോദയ് സെ ഭാരത് ഉദയ് അഭിയാന്റെ ഭാഗമായാണിത്.
അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി കൂടുതൽ അധികാരങ്ങൾ പഞ്ചായത്തുകൾക്കു വിട്ടു നൽകിയ സംസ്ഥാനങ്ങളായ കേരളം, കർണ്ണാടക, ഒറീസ, മഹാരാഷ്ട്ര, സിക്കിം എന്നിവയ്ക്കു ക്യുമുലേറ്റീവ് ഡെവല്യൂഷൻ ഇൻഡെക്സ് അവാർഡ് ലഭിക്കുകയുണ്ടായി.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏറ്റവും കൂടുതൽ അധികാരങ്ങൾ പഞ്ചായത്തുകൾക്ക് കൈമാറിയ ആന്ധ്ര, ഒറീസ, സിക്കിം സംസ്ഥാനങ്ങൾക്ക് ഇൻക്രിമെന്റൽ ഡെവല്യൂഷൻ ഇൻഡക്സ് അവാർഡ് ലഭിച്ചു. 1996ലെ ഷെഡ്യൂൾഡ് ഏരിയാസ് ആക്ടിലെ നിയമങ്ങൾ പഞ്ചായത്ത് എക്സ്റ്റൻഷന് അനുകൂലമാക്കിത്തീർക്കുന്നതിൽ കൂടുതൽ നേട്ടം കൈവരിച്ചത് ഗുജറാത്ത്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങൾക്കും അവാർഡ് ലഭിച്ചു.
ഏറ്റവും നല്ല പ്രകടനം നടത്തിയ പഞ്ചായത്തുകൾ, ഗ്രാമസഭകൾ എന്നിവയ്ക്ക് സശക്തികിരൺ പുരസ്കാരം, രാഷ്ട്രീയ ഗൗരവ് ഗ്രാമസഭാ പുരസ്കാരം എന്നിവ കേന്ദ്രമന്ത്രി ചൗധരി വീരേന്ദ്രസിംഗ് വിതരണം ചെയ്തു. 183 പഞ്ചായത്തുകൾക്കാണ് അവാർഡുകൾ ലഭിച്ചത്. ഇതിൽ 21 ജില്ലാപഞ്ചായത്തുകളും, 39 ബ്ലോക്ക് പഞ്ചായത്തുകളും 123 ഗ്രാമപഞ്ചായത്തുകളും പെടും.
ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 3000 പഞ്ചായത്തുകളുടെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ കേന്ദ്ര പഞ്ചായത്തീരാജ് വകുപ്പു മന്ത്രി ചൗധരി വീരേന്ദ്രസിംഗ്, ജാർഘണ്ഡ് മുഖ്യമന്ത്രി രഘുവർ ദാസ്, കേന്ദ്രസംസ്ഥാനമന്ത്രിമാർ തുടങ്ങിയവരും പങ്കെടുത്തു. ജംഷഡ്പൂരിലെ ജെ.ആർ.ഡി. ടാറ്റ സ്പോർട്സ് കോംപ്ലക്സിലായിരുന്നു സമ്മേളനം നടന്നത്.