ന്യൂഡൽഹി: ജുവനൈൽ ജസ്റ്റിസ് ആക്റ്റ് കേന്ദ്രഗവണ്മെന്റ് ഭേദഗതി ചെയ്യുന്നു. ഇതോടെ പ്രായപൂർത്തിയായില്ലെന്ന സാങ്കേതികതയിൽ കുടുങ്ങി കൊടും കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുട്ടിക്കുറ്റവാളികൾക്കു ശിക്ഷ കിട്ടാതിരിക്കില്ല.
കൊലപാതകം, മാനഭംഗം തുടങ്ങിയ ഗൗരവമുളള കുറ്റകൃത്യങ്ങൾ ചെയ്യുന്ന 16 വയസ്സു മുതലുളളവരെയും പ്രായപൂർത്തിയെത്തിയവരായി കണക്കാക്കി ശിക്ഷ നൽകാനുളള ബില്ലാണ് പാസ്സാവുന്നത്.
കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പുകളുമായി കൂടിയാലോചിച്ചാണ് ബില്ലിന്റെ കരടു തയ്യാറാക്കിയത്. കൂടാതെ, പൊതുജനങ്ങളിൽ നിന്നും അഭിപ്രായസമാഹരണം നടത്തിയിരുന്നു.
ലഘുവായത്, ഗുരുതരമായത്, നീചമായത് ഇങ്ങനെ കുറ്റകൃത്യങ്ങളെ വർഗ്ഗീകരിച്ചാണ് നിയമഭേദഗതി നടപ്പിൽ വരുത്തുന്നത്. കൂടാതെ കുട്ടികളുടെ അവകാശസംരക്ഷണത്തിനും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതെ കരുതാനുമുളള നിർദ്ദേശങ്ങളും ബിൽ വ്യവസ്ഥ ചെയ്യുന്നു. കുറ്റകൃത്യത്തിന്റെ സ്വഭാവം മനസ്സിലാക്കി അവർ കുട്ടി എന്ന നിലയിലാണോ, മുതിർന്നയാൾ എന്ന നിലയിലാണോ കുറ്റം ചെയ്തതെന്ന് വിലയിരുത്തിയാവും ശിക്ഷ വിധിക്കുക. മനഃശ്ശാസ്ത്രജ്ഞരും, സാമൂഹികവിദഗ്ദ്ധരുമടങ്ങുന്ന ബോർഡ് കുട്ടികളുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതിനും ബില്ലിൽ നിർദ്ദേശമുണ്ട്.